നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിലെ ഗൺമാൻമാരുടെ മർദ്ദനത്തിൽ 5 പോലീസ് ഉദ്യോഗസ്ഥർ പ്രതികളാകും. പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കുന്നതിന് എസ്ഐടി സർക്കാരിന്റെ അനുമതി തേടി. ലോക്കൽ പോലീസ് ഒളിപ്പിച്ച കേസിലെ മർദ്ദന ദൃശ്യം എസ്ഐടി ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കേസ് ഡയറിയിൽ തിരുത്തൽ വരുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിക്കലിനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും എസ് ഐ ടി സംഘം അനുമതി തേടി. എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആലപ്പുഴ എംഎൽഎ എഡി തോമസും ആവശ്യപ്പെട്ടു.
ആലപ്പുഴയിൽ ഗൺമാൻമാർ നവകേരള യാത്രയ്ക്കിടെ മർദിച്ച സംഭവത്തിലാണ് മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാസേനയിലെ 5 കമാൻഡോകളെ പ്രതികളാക്കാൻ എസ് ഐ ടി സർക്കാർ അനുമതി തേടിയത്. കേസ് ഡയറി തിരുത്താനും, മൊഴി തിരുത്താനും എഡിജിപി നിർദ്ദേശം നൽകിയെന്ന് അന്ന് കേസ് അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ് ഐ ടി സംഘത്തിന് മൊഴി നൽകിയിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവയിൽ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാനും എസ്ഐടി സംഘം നിയമ ഉപദേശം തേടിയിട്ടുണ്ട്.എസ്ഐടിയുടെ ഈ നീക്കം ബിഗ് ടിവി വാർത്തയാക്കിയതിന് പിന്നാലെ വിഷയത്തിൽ ആലപ്പുഴ എംഎൽഎ ഡി തോമസും പ്രതികരിച്ചു.തങ്ങളെ മർദ്ദിച്ച അഞ്ചു പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കുകയും എഡിജിപി അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെടുമെന്ന് എംഎൽഎ പറഞ്ഞു.
കേസിന്റെ തുടക്കം മുതൽ തെളിവു നശിപ്പിക്കാൻ ശ്രമം ഉണ്ടായതായും,ഉന്നത ഇടപെടൽ നടന്നത് എംആർ അജിത് കുമാറിന്റെ നിർദേശപ്രകാരമാണെന്ന് കേസിൽ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ് പറഞ്ഞു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് രണ്ടുപേരുടെയും മൊഴി രേഖപ്പെടുത്തൽ തുടരുകയാണ്. ഇന്നലെ കേസിലെ മുഖ്യ സാക്ഷിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ആണ് എസ്ഐടി തീരുമാനം.
