മലപ്പുറം ചെമ്മാട് വൻ സ്ഫോടക ശേഖരം പിടികൂടിയ സംഭവത്തിൽ എൻഐഎ റെയ്ഡ്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ഉള്ളി കയറ്റി വന്ന ലോറിയിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും പിടികൂടിയ സംഭവത്തിലായിരുന്നു പരിശോധന.
ഉള്ളി കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 89,600 ജലാറ്റിൻ സ്റ്റിക്കുകളും 10,500 ഡിറ്റണേറ്ററുകളും ഫെബ്രുവരി ഏഴിനാണ് പിടികൂടിയത്. ചെമ്മാടുള്ള ഇഷ്ടിക കമ്പനിയിൽ നിന്നാണ് സ്ഫോടകവസ്തു ശേഖരം പൊലീസ് കണ്ടെടുത്തത്. തിരൂരങ്ങാടി പൊലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. കർണാടകയിലെ ബിജാപൂരിൽ നിന്ന് പാറ പൊട്ടിക്കാനായി അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണ് സ്ഫോടകവസ്തുക്കൾ എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ കടത്തിയ സംഭവത്തിൽ വിശദ പരിശോധനയ്ക്കായി എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് ആരംഭിച്ചത്.
കോഴിക്കോട് എരഞ്ഞിമാവിലെ ഹാരിസിന്റെ വസതിയിലും ബ്രിക്സ് നിർമ്മാണ യൂണിറ്റിലും ആയിരുന്നു പരിശോധന. ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിൽ സലീമിന്റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. മലപ്പുറത്ത് തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ വണ്ടൂർ പുതിയത്തുകുന്നിലെ ഭാര്യവീട്ടിലുമായി രണ്ടിടങ്ങളിലാണ് പരിശോധന നടത്തിയത്. കണ്ണൂരിലും കാസർഗോഡും പ്രതികളുടെ വീടുകൾ കേന്ദ്രീകരിച്ചും പരിശോധിച്ചു. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് സെക്ഷൻ 4, 5 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിയിലെ പ്രത്യേക കോടതിയുടെ അനുമതിയോടെ പ്രതികളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.
