കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്ന ഇന്ദിര ഗാരൻ്റി വാഗ്ദാനം നടപ്പാക്കുന്നതിനായുള്ള പ്രാഥമിക കണക്കെടുപ്പ് സർക്കാർ ആരംഭിച്ചു. വിദ്യാർഥിനികളുടെ കൃത്യമായ എണ്ണം സംബന്ധിച്ച ഏകീകൃത വിവരങ്ങള്‍ കൈവശമില്ലാത്തതിനാലാണ് വിവരശേഖരണം നടത്തുന്നത്. ഏഴ് ലക്ഷത്തോളം വിദ്യാർഥിനികളുണ്ടന്നാണ് ഏകദേശ കണക്ക്.
ഇന്ദിര ഗാരൻ്റി വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തിൻ്റെ ഭാഗമാണ് വിദ്യാർഥിനികളുടെ സാമ്പത്തിക സഹായ ഇടപെടൽ. സംസ്ഥാനത്തെ യൂണിവേഴ്സിറ്റികൾക്ക് വിദ്യാർഥിനികളുടെ എണ്ണം ശേഖരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് നിർദേശം നൽകിയത്. കോളിജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർക്കാണ് കണക്കെടുപ്പിന്റെ ചുമതല. ഏറ്റവും പുതിയ സർവേ പ്രകാരം, കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാർഥികളില്‍ 59.47 ശതമാനവും പെണ്‍കുട്ടികളാണ്. സംസ്ഥാനത്ത് ആകെ 10.99 ലക്ഷം വിദ്യാർഥികള്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന സാഹചര്യത്തില്‍, ഏകദേശം ഏഴ് ലക്ഷം വിദ്യാർഥിനികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് വിലയിരുത്തല്‍.
ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാഫലത്തിലും പെണ്‍കുട്ടികളുടെ വിജയനിരക്ക് കൂടുതലായതിനാല്‍, വരും വർഷങ്ങളില്‍ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഇനിയും വർധിക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ പ്രതിമാസം ഏകദേശം 70 കോടി രൂപയും വർഷത്തില്‍ 800 കോടിയിലേറെ രൂപയും ചെലവാകുമെന്നാണ് സൂചന. അന്തിമ കണക്കെടുപ്പ് പൂർത്തിയായ ശേഷമേ കൃത്യമായ സാമ്പത്തിക ബാധ്യത വ്യക്തമാകൂ. അതേസമയം, പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നതാകും സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
