തൃശൂരിൽ റിമാൻഡ് പ്രതി മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. തൃശൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന പുതുക്കാട് സ്വദേശി രേഷ് ബാബുവാണ് മരിച്ചത്. മർദനമേറ്റാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റുമോർട്ടത്തിൽ ശരീരത്തിന്റെ പുറകിൽ രണ്ട് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഐഎം .
50% മാനസിക വൈകല്യമുള്ള ആളാണ് രേഷ് ബാബു. പിടിച്ചുപറി കേസിൽ മൂന്ന് പേർക്കൊപ്പം അറസ്റ്റിലായ രേഷ് ബാബുവിനെ ഇത് മറച്ചുവച്ച് പൊലീസ് കോടതിയിൽ ഹാജരാക്കുകയും പിന്നീട് റിമാൻഡ് ചെയ്യുകയുമായിരുന്നു. ഇക്കഴിഞ്ഞ 26ന് ജയിലിൽ തലകറങ്ങി വീണതോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിച്ചു. കുടുംബാംഗങ്ങൾ ഉൾപ്പെടെ ആശുപത്രിയിൽ എത്തിയെങ്കിലും കാണാൻ പോലും പൊലീസ് സമ്മതിച്ചിരുന്നില്ല. യുവാവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉൾപ്പെടെ ഉണ്ടെന്നാണ് കുടുംബം പറയുന്നത്. അത് ശരിവെക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ആണ് പുറത്തുവന്നത്.
പുറത്ത് രണ്ടിടങ്ങളിൽ മർദനമേറ്റതിന് സമാനമായ മുറിവുകൾ ഉണ്ട്. ആന്തരികാവയവങ്ങൾ വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മനുഷ്യനോട് മനുഷ്യത്വപരമായി പോലും പൊലീസ് ഇടപെട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മരിച്ച രേഷ് ബാബുവിന്റെ സംസ്കാരം നാളെ നടക്കും.
