ബലാത്സംഗ കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ കോടതി വെറുതെ വിട്ടു. കേസിലെ പരാതിക്കാരി ഉൾപ്പെടെ നാല് സാക്ഷികൾ കൂറുമാറിയതോടെയാണ് നിർണായക വിധി വന്നത്.നെയ്യാറ്റിൻകര കോടതിയിൽ നേരിട്ട് ഹാജരായ പരാതിക്കാരി, എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നും തനിക്ക് ഭീഷണി ഉണ്ടായിട്ടില്ലെന്നും മൊഴി നൽകി. അടച്ചിട്ട മുറിയിൽ നടന്ന വിചാരണയ്ക്കിടെയായിരുന്നു മൊഴിമാറ്റം. പരാതിക്കാരിക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സാക്ഷികളും കേസിൽ കൂറുമാറിയതായി രേഖപ്പെടുത്തി. ഇതോടെ ആരോപണങ്ങൾക്ക് പിന്തുണയില്ലാത്ത സാഹചര്യം രൂപപ്പെട്ടു.
2022 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.അടിമലത്തുറയിലെ റിസോര്‍ട്ടിലും,തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് പല തവണ ബലാത്സംഗം ചെയ്‌തുവെന്ന ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചത്.കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്.
ബലാത്സംഗം, വധശ്രമം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് ജില്ലാ ക്രൈം ബ്രാഞ്ച് 2024 മെയിൽ കുറ്റപത്രം സമർപ്പിച്ചത്.എൽദോസ് കുന്നപ്പിള്ളിയും 2 സുഹൃത്തുക്കളുമാണ് കേസിൽ പ്രതികൾ ആയി ഉണ്ടായിരുന്നത് .പരാതി പിൻവലിക്കാൻ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റ പത്രത്തിൽ പറയുന്നത്.പരാതിക്കാർ തന്നെ മൊഴി മാറ്റിയ സാഹചര്യത്തിൽ ആണ് എൽദോസ് കുന്നപ്പള്ളിയെ കോടതി വെറുതെവിട്ടത്.കേസിലെ നിയമ നടപടികൾ മുൻനിർത്തിയാണ് സിറ്റിംഗ് എംഎൽഎ ആയ എൽദോസിന് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടത്
