തനിക്ക് ലഭിച്ച സസ്പെൻഷനെ അംഗീകാരമായി കണക്കാക്കുന്നു എന്ന് ഡോ.ബി അശോക്. നടപടിക്കെതിരെ കോടതിയിൽ പോകില്ലെന്നും ബി അശോക്. മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ലെന്നും കടമെടുത്ത കിഫ്ബി ഫണ്ട് പിആർ വർക്കിനായി ഉപയോഗിച്ചു എന്നും ബി അശോക് ആരോപിച്ചു. സസ്പെൻഷന് ശേഷം വാർത്താസമ്മേളനം വിളിച്ചാണ് ബി അശോക് ഇന്നും സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
കാലാവധി കഴിഞ്ഞ സർക്കാരിന്‍റെ സസ്പെൻഷൻ ഉത്തരവാണ് തനിക്ക് കിട്ടിയത് എന്ന് ബി അശോക്. അതിനെ അതേ നാണയത്തിൽ തള്ളുന്നു. പോകുന്ന പോക്കിൽ ശത്രുക്കൾക്കെതിരെ വെടിയുതിർത്ത് പോവുക എന്നതാണ് സർക്കാർ നിലപാട്. എല്ലാതരത്തിലും പരാജയം ഏറ്റുവാങ്ങിയതിന്‍റെ നാണക്കേട് മറക്കാനാണ് തനിക്കെതിരെയുള്ള നടപടിയെന്നും ഡോ.ബി അശോക് പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ തന്‍റെ അടിമ വേലക്കാരാണെന്ന ചിലരുടെ മനോഭാവത്തിന്‍റെ ഉത്തരവാണ് സസ്പെൻഷൻ ഉത്തരവ്. എന്താണ് തനിക്കെതിരായ നടപടിക്ക് കാരണമായ പരാമർശം എന്ന് ഉത്തരവിൽ പറയുന്നില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സസ്പെൻഷൻ ഉത്തരവ് വരില്ലെന്നും ബി അശോക് ആരോപിച്ചു.
ആദ്യ പിണറായി സർക്കാരിൽ കൃത്യമായ കോർഡിനേഷൻ ഉണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാരിൽ എല്ലാം താളം തെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ശരിയല്ല. നവ കേരളയാത്ര നടത്തിയപ്പോൾ ധൂർത്തടിക്കാൻ IAS ഉദ്യോഗസ്ഥർ പണം വാങ്ങി കൊടുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു എന്നും ബി അശോക് പറഞ്ഞു.
വിരമിച്ച 12ൽ അധികെ ഉദ്യോഗസ്ഥരെയാണ് പ്രധാനപ്പെട്ട പോസ്റ്റുകളിൽ സർക്കാർ നിയമിച്ചത്. കെ എം എബ്രഹാമിനെതിരെയും രൂക്ഷ വിമർശനമാണ് ഡോ.ബി അശോക് നടത്തിയത്. മന്ത്രിസഭയിലെ രണ്ടാമനെ പോലെയാണ് കെ എം എബ്രഹാം പെരുമാറുന്നത്. സിവിൽ സർവീസുമായുള്ള എല്ലാ കോർഡിനേഷനും താളം തെറ്റിയെന്നും അശോക് ആരോപിച്ചു. ഇതിനിടെ ബി അശോകന്റെ സസ്പെൻഷനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തിയിട്ടുണ്ട്.
