മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനായി ഭക്തരുടെ ദർശനം തടസപ്പെടുത്തിയെന്ന് പരാതി. വി ഡി സതീശനും അനുയായികൾക്കും വി ഐ പി ദർശനം അനുവദിച്ചുവെന്ന്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ ബിജെപി ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെ വിഐപി ദർശനം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മുഖ്യമന്ത്രിയും അനുയായികളും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത് എന്നാണ് ബി ഗോപാലകൃഷ്ണന്റെ പരാതി. നെയ് വിളക്ക് ചീട്ടാക്കിയാൽ ക്യൂവിൽ നിൽക്കാതെ തൊഴാനാകും. എന്നാൽ നെയ് വിളക്ക് വഴിപാടായി കഴിച്ചിരുന്നില്ല എന്നാണ് ബിജെപിയുടെ ആരോപണം.
റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിക്കൊപ്പം നിരവധി മന്ത്രിമാരും ഗുരുവായൂരിൽ എത്തിയിരുന്നു. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിൽ തുടർനടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഗോപാലകൃഷ്ണന്റെ നീക്കം. അതിനിടെ രാത്രി 11 മണി മുതൽ ക്യൂ നിന്ന ഭക്തർക്ക് മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ദർശനം ലഭ്യമാകാതെ മടങ്ങേണ്ടിവന്നു എന്നും പരാതി ഉയർന്നു.
ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരപ്പന് വെണ്ണ കൊണ്ട് തുലാഭാരം സമർപ്പിച്ചാണ് മടങ്ങിയത്. പിന്നാലെ നടത്തിയ തൃപ്രയാർ ക്ഷേത്ര ദശനത്തിലും ആചാരലംഘനം നടന്നെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.
