സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിനായി കാത്തിരിക്കുകയാണ് കേരളം.നാളെയാണ് വിഡി സതീശനൻ സർക്കാറിന്റെ പ്രഥമ ബജറ്റ്.കേരളത്തിൽ ബജറ്റവതരിപ്പിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് വിഡി സതീശൻ. പറവൂരിൽ നിന്നും ധനമന്ത്രിയായി ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെയാൾ എന്ന സവിശേഷത കൂടി ഈ ബജറ്റിനുണ്ട്.വ്യക്തിക്കും സമൂഹത്തിനും കരുതൽ എന്ന നിലപാടോടെ സത് ഭരണം സഹാനൂഭൂതി എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ ബജറ്റ്. സാമ്പത്തിക പ്രതിസന്ധി കേരളത്തെ അറിയിച്ച് രണ്ടാഴ്ച്ചക്കുശേഷമാണ് മുഖ്യമന്ത്രിയുടെ ബജറ്റവതരണം.
നീക്കിവെക്കാൻ തുകയില്ലാത്തതിനാൽ മുൻ ബജറ്റിലെ പല പദ്ധതികളും റദ്ദാക്കിയേക്കാൻ സാധ്യതയുണ്ട്. കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കുമെന്നാണ് അറിയേണ്ടത്. ക്ഷേമപെൻഷൻ 3000 ആക്കുമോയെന്ന് കാത്തിരിക്കുന്നത് 52 ലക്ഷത്തിലധികം ആളുകളാണ്. ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷൂറൻസ്, വിദ്യാർത്ഥിനികൾക്കുള്ള 1000 രൂപ യുവാക്കൾക്കുള്ള സഹായം ഇതെല്ലാം കാത്തിരിക്കുന്നവരുടെ എണ്ണവും ഇരട്ടിയാണ്. പലതും ബജറ്റിലുണ്ടാകുമെന്നാണ് സൂചന. വികസനത്തിന്റെ ഒറ്റമൂലിയെന്ന് മുൻസർക്കാർ വിശേഷിപ്പിച്ച കിഫ്ബിയിലെ പൊളിച്ചെഴുത്ത് ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. പ്രാഥമിക കണക്കിൽ 500ലധികം ഉദ്യോഗസ്ഥരാണ് കിഫ്ബിയിലുള്ളത്, ഇവരുടെ എണ്ണവും വേതനും കുറച്ച് ധനവകുപ്പിന്റെ കീഴിലാക്കി വരുമാന സ്ത്രോതസുള്ള സ്ഥാപമനാക്കാനുള്ള നീക്കമാകും ഉണ്ടാവുക.ബജറ്റിൽ കണ്ണും നട്ടിരിക്കുന്നത് അഞ്ചുലക്ഷത്തിലധികം ഉദ്യോഗസ്ഥരാണ്. ക്ഷാമ ബത്ത കുടിശിക മുതൽ പെൻഷൻ പ്രായം കൂട്ടുന്നതുവരെയുള്ള നിരവധി പ്രതീക്ഷകളാണ് ബജറ്റിലുള്ളത്.ധവളപത്രം വാഗ്ദാനങ്ങൾ നടപ്പിലാക്കാതിരിക്കാനുള്ള മുൻകൂർ ജാമ്യമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ക്ഷേമപെൻഷൻ അടക്കമുള്ളവയിൽ കാര്യമായ വര്ദ്ധനവില്ലാതെ വന്നാൽ ഇതിൽ ചില ശരികളുണ്ടെന്ന് സംശയിക്കേണ്ടിവരും. വാഗ്ദാനങ്ങൾ നടപ്പിലാക്കിയാൽ പ്രതിപക്ഷത്തിന്റെ പ്രതിരോധം എന്താകുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.
