പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ചട്ടങ്ങൾ മറികടന്ന് ബോഡി ബിൽഡർ താരം ഷിനു ചൊവ്വയ്ക്ക് പോലീസിൽ നിയമനം നൽകിയ നടപടി സർക്കാർ റദ്ദാക്കും. ഇതിനു മുന്നോടിയായി ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനായിരുന്നു പിണറായി സർക്കാറിൻ്റെ തീരുമാനം.എന്നാൽ കായികക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോൽക്കുകയും ചിത്തരേഷ് നടേശൻ പങ്കെടുക്കാതിരിക്കുകയും ചെയ്തു.എന്നിട്ടും നിയമനം നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഇരുവരെയും എസ്ഐമാരായി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കിയതോടെ പോലീസിൽ വലിയ എതിർപ്പുകൾ ഉയർന്നു. ഒരുവർഷത്തെ പരിശീലനത്തിനുശേഷം ഇരുവർക്കും എസ്ഐമാരായി നിയമനം നൽകാനായിരുന്നു ഉത്തരവ്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ചിത്തരേഷ് നടേശൻ പരാജയപ്പെടുകയും പരിശോധനയിൽ വിജയിച്ച ഷിനു ചൊവ്വയ്ക്ക് നിയമനവും നൽകി.പിന്നാലെയാണ് ഷിനു ചൊവ്വയ്ക് എസ് ഐ പരിശീലനം നൽകി വന്നിരുന്നത്.അത് നിർത്തിവെയ്ക്കാനാണ് ആഭ്യന്തരവകുപ്പ് മന്ത്രി നിർദ്ദേശം നൽകിയത്.നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികൾ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി.
