തൃശൂർ അന്തിക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ തൊഴിൽ സ്ഥാപനത്തിനെതിരെ പരാതിയുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സഹപ്രവർത്തകരിൽ ചിലർ നടത്തിയ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. അന്തിക്കാട് സ്വദേശി സ്മിത സുനിലിന്റെ കുടുംബാംഗങ്ങളാണ് സ്ഥാപനത്തിനും പൊലീസിനുമെതിരെ പരാതി ഉന്നയിക്കുന്നത്. കുടുംബത്തിന്റെ ആരോപണങ്ങൾ വിശദമായി അന്വേഷിക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ട് നിർദേശം നൽകി.
തൃശൂർ തൃപ്രയാറിലെ സ്വകാര്യ വസ്ത്രശാലയിലെ സെയിൽസ് സ്റ്റാഫ് ആയിരുന്ന അന്തിക്കാട് മരംവെട്ടിക്കൽ വീട്ടിൽ സുനിലിന്റെ ഭാര്യ സ്മിതയാണ് ജീവനൊടുക്കിയത്. 25 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നാണ് സ്മിത വിശേഷ ദിവസങ്ങളിൽ കുടുംബത്തിന് ആവശ്യമായ വസ്ത്രങ്ങൾ വാങ്ങിയിരുന്നത്. കഴിഞ്ഞ വിഷുവിനും ഇവർ ഇത്തരത്തിൽ വസ്ത്രങ്ങൾ വാങ്ങിയിരുന്നു. ഏപ്രിൽ 14ന് രാവിലെ ജോലിക്കെത്തിയ സ്മിത തുണിത്തരങ്ങൾ തെരഞ്ഞെടുത്ത് സ്ഥാപനത്തിൽ തന്നെ മാറ്റിവെച്ചു. വൈകിട്ട് ജോലി കഴിഞ്ഞതോടെ ബില്ലടച്ച് വീട്ടിലേക്ക് മടങ്ങുകയും തൊട്ടടുത്ത വിഷു ദിനത്തിൽ അവധി എടുക്കുകയും ചെയ്തു. എന്നാൽ ഏപ്രിൽ 16ന് ജോലിക്കെത്തിയ സ്മിതയെ മോഷണക്കുറ്റം ആരോപിച്ച് സഹപ്രവർത്തകർ അധിക്ഷേപിച്ചെന്നാണ് കുടുബം പറയുന്നത്.
സഹപ്രവർത്തകരുടെ മാനസിക പീഡനവും പരിഹാസവും മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് നേരിട്ട സ്മിത ഒരു മാസത്തോളം ജോലിക്ക് പോയില്ല. ഇതിനിടെ താൻ നേരിടുന്ന പ്രതിസന്ധി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സ്മിത പറഞ്ഞിരുന്നു. മെയ് 15ന് സ്മിത ജീവനൊടുക്കിയതോടെയാണ് എല്ലാവരും പ്രശ്നത്തിന്റെ ഗൌരവം മനസിലാക്കുന്നത്. ഇതിന് പിന്നാലെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുടുംബം അന്തിക്കാട് പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ യാതൊരു നടപടിയും പൊലീസ് സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
