കോഴിക്കോട് നാദാപുരത്ത് കാർ സർവീസ് വൈകിയെന്ന് ആരോപിച്ച് ജീവനക്കാർക്ക് മർദനം. നാദാപുരം പേരോട്ടെ ടയർ സ്ഥാപനത്തിലെ തൊഴിലാളികൾക്കാണ് മർദനമേറ്റത്. ആക്രമണത്തിൽ കേസെടുത്ത നാദാപുരം പൊലീസ് പാറക്കടവ് സ്വദേശി അനസിനായി അന്വേഷണം ഊർജിതമാക്കി.
കാറിന്‍റെ വീൽ അലൈൻമെന്‍റ് ചെയ്യാനാണ് നാദാപുരം പാറക്കടവ് സ്വദേശി അനസ് പേരോട് മുക്കം ടയേഴ്സിലെത്തിയത്. താൻ എത്തിയതിന് ശേഷം വന്ന വണ്ടികളുടെ ജോലി ചെയ്തിട്ടും പിന്നിൽ നിർത്തിയെന്ന് പറഞ്ഞ് അനസ് ജീവനക്കാരുമായി തർക്കിച്ചു. പക്ഷേ, ക്രമമനുസരിച്ച് തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ജീവനക്കാർ അനസിന് മറുപടി നൽകി. മറുപടിയിൽ തൃപ്തനാകാതെ അനസ് കാറുമായി പോയി. അര മണിക്കൂറിന് ശേഷം സുഹൃത്തുക്കൾക്കൊപ്പമാണ് തിരിച്ചെത്തിയത്. പിന്നീട് സംഘം ജീവനക്കാരോട് തട്ടിക്കയറി, ഷോറൂം ജീവനക്കാരനായ സൗരവിനെ ക്രൂരമായി മർദിച്ചു. തടയാൻ ശ്രമിച്ച മറ്റ് ജീവനക്കാരെയും പ്രതികൾ ആക്രമിച്ചു. മർദനത്തിൽ സൗരവിന്റെ മൂക്കിന്റെ പാലം തകർന്നു, കൈക്കും പരിക്കുണ്ട്. സാരമായിപരിക്കേറ്റ സൗരവ് നാദാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
ജീവനക്കാരുടെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതി അനസിന്‍റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
