കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ ആദ്യഘട്ട പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ‘ട്വിൻ ഓട്ടർ’ വിമാനത്തിൽ 20 പേർക്ക് സഞ്ചരിക്കാനാകും. കൊച്ചിയിൽ നിന്ന് ആരംഭിച്ച രണ്ട് മണിക്കൂർ യാത്രയ്ക്ക് ശേഷമാണ് ലക്ഷദ്വീപിലെ അഗത്തിയിൽ വിജയകരമായി ലാൻഡ് ചെയ്തത്. സ്‌കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് ഇന്ന് രാവിലെ പരീക്ഷണ പറക്കൽ നടത്തിയത്. അഗത്തി, കൽപ്പേനി, കവരത്തി, കിൽത്താൻ തുടങ്ങി വിമാനത്താവള സൗകര്യം പരിമിതമായ ദ്വീപുകളിലേക്ക് നേരിട്ട് യാത്രാസൗകര്യം ഒരുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
മൂന്ന് ദിവസങ്ങളിലായി ആകെ 12 ട്രയൽ റണ്ണുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് നിശ്ചയിച്ചിരുന്ന മൂന്ന് സർവീസുകളിൽ ആദ്യത്തേതാണ് വിജയകരമായി പൂർത്തിയാക്കിയത്. ദ്വീപ് നിവാസികളുടെ കാലങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന ഈ പദ്ധതി, ഡിജിസിഎയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ പൂർണതോതിൽ പ്രവർത്തനസജ്ജമാകും. ഇതോടെ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് വേഗത്തിലും സുരക്ഷിതമായും എത്തിച്ചേരാൻ സാധിക്കും. ലക്ഷദ്വീപിന്റെ ടൂറിസം മേഖലയ്ക്കും അടിയന്തര വൈദ്യസഹായം ഉൾപ്പെടെയുള്ള യാത്രാ ആവശ്യങ്ങൾക്കും വലിയ കരുത്ത് പകരുന്നതാണ് സീ പ്ലെയിൻ പദ്ധതി.
