വയനാട് മരിയനാട് സമരഭൂമിയിലെ ഗോത്രവിഭാഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. നിയുക്ത എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ പ്രദേശത്ത് നേരിട്ടെത്തി ചര്‍ച്ച നടത്തി. കനത്ത മഴയില്‍ അപകടഭീഷണിയില്‍ കഴിയുന്നവരുടെ ദുരിതം പങ്കുവയ്ക്കുന്ന ബിഗ് ടിവി വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി ഊര്‍ജിതമാക്കിയത്. മഴപ്പേടിയിലായ മരിയനാട്ടുകാരുടെ ദുരിതം ബിഗ് ടിവി കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയുക്ത എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ പ്രദേശം സന്ദർശിച്ചത്. ഷെഡ്ഡുകളില്‍ താമസിക്കുന്നവരുടെ പരാതി കേട്ടു. ഉദ്യോഗസ്ഥരുമായുള്ള യോഗം ഇന്ന് പിഡബ്ലിയുഡി റസ്റ്റ് ഹൌസില്‍ ചേരും. സമരഭൂമിയില്‍ താമസിക്കുന്നവരുടെ പ്രതിനിധികളെയും യോഗത്തിന് വിളിച്ചിട്ടുണ്ട്.
നിലവിലെ ആശങ്ക പരിഹരിക്കാനുള്ള നടപടികളില്‍ ആശ്വാസമുണ്ടെന്ന് പ്രദേശവാസിയായ സീത പറഞ്ഞു. ഭൂമി അളന്നുനല്‍കുന്ന നടപടികള്‍ക്ക് വേഗം കൂട്ടണമെന്നും ആവശ്യപ്പെട്ടു.
1995ല്‍ ഈ ഭൂമി ഭൂരഹിത ആദിവാസികള്‍ക്ക് വിട്ടുനല്‍കണമെന്നായിരുന്നു സുപ്രിംകോടതി വിധി. വനവികസന കോര്‍പ്പറേഷന്‍ ഭൂമി റവന്യൂ വകുപ്പിന് കൈമാറിയിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല. മൂന്നൂറോളം കുടുംബങ്ങളാണ് ഇവിടെ ഷെഡ്ഡുകളിലായി കഴിയുന്നത്.
