ആലപ്പുഴയിലെ നിയുക്ത എംഎൽഎ എ ഡി തോമസിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തിൽ നടപടി കടുപ്പിക്കാൻ സർക്കാർ. കേസ് അന്വേഷിച്ച ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയും ചുമതലയിൽ നിന്ന് നീക്കം ചെയ്യും. പരസ്യമായി മർദിച്ച ദൃശ്യങ്ങൾ പ്രചരിച്ചിട്ടും മർദനം നടന്നില്ല എന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. രണ്ടുതവണ പൊലീസിനെ ന്യായീകരിച്ചുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഡിവൈഎസ്പിയെ അടക്കം കേസിന്റെ അന്വേഷണച്ചുമതലയിൽ നിന്ന് നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചതിനായിരുന്നു എ ഡി തോമസിനെയും മറ്റ് കോൺഗ്രസ് പ്രവർത്തകരെയും ഗൺമാൻ ഉൾപ്പെടെയുള്ളവർ മർദിച്ചത്. ആക്രമണത്തിൽ തല പൊട്ടി മാസങ്ങളോളം എ ഡി തോമസ് ചികിത്സയിലായിരുന്നു.
