സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ കണക്ക് ശേഖരിക്കാൻ തയ്യാറെടുത്ത് വനം വകുപ്പ്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വനം മന്ത്രി ഷിബു ബേബി ജോൺ ആണ് കണക്കെടുപ്പിന് നിർദേശം നൽകിയത്. ആദ്യഘട്ടം വയനാട്ടിൽ പദ്ധതി നടപ്പാക്കും. വന്യജീവി ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വനമേഖലയിലെ വന്യമൃഗങ്ങളുടെ നിയന്ത്രണശേഷിയെക്കുറിച്ച് പഠനം നടത്താനാണ് വനം വകുപ്പ് ഒരുങ്ങുന്നത്. കടുവ, കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ എണ്ണം വനവിസ്തൃതിക്ക് ഉൾക്കൊള്ളാനാകുന്നതിലും അധികമായെന്ന വാദം ഉയരുന്ന പശ്ചാത്തലത്തിലാണ് വനം മന്ത്രി ഷിബു ബേബി ജോൺ ഇടപെട്ട് കണക്കെടുക്കാൻ തീരുമാനിക്കുന്നത്. കേന്ദ്ര ഏജൻസിയായ വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പഠനം. വയനാട്ടിലെ കാടുകളിലാണ് ആദ്യഘട്ടത്തിൽ കണക്കെടുപ്പ് നടത്തുന്നത്.
മറ്റ് സംസ്ഥാനങ്ങളുമായി സഹകരിച്ചാകും വയനാട്ടിലെ വന്യജീവി വാഹകശേഷി പഠനമെന്നും മന്ത്രി പറഞ്ഞു. നിശ്ചിത വനമേഖലയിലെ സ്വാഭാവിക വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി എത്ര വന്യജീവികൾക്ക് അതിജീവിക്കാനാകും എന്നതാണ് പ്രധാനമായും കണ്ടെത്തുന്നത്. വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഓരോ വന്യജീവികളുടെയും പരമാവധി സാന്ദ്രത എത്രയെന്നും പരിശോധിക്കും. വനത്തോട് ചേർന്ന് താമസിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വന്യജീവികളുടെ എണ്ണത്തിൻ്റെ സുരക്ഷിത പരിധിയും വിലയിരുത്തും. സംസ്ഥാനത്ത് നിലവിൽ നടന്നുവരുന്ന വന്യജീവി സർവേയിലെ വിവരങ്ങളും വാഹകശേഷി കണ്ടെത്തുന്നതിൽ നിർണായകമാകും. നേരത്തെ രാജ്യത്ത് രൺഥംഭോർ, കാസിരംഗ സങ്കേതങ്ങളിൽ വന്യമൃഗവാഹകശേഷി നിർണയിച്ചിരുന്നു. ഇതേ മാതൃകയിലാകും സംസ്ഥാനത്തും പഠനം നടത്തുക.
