കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാളെ രാവിലെ 8 മണി മുതൽ വോട്ടെണ്ണി തുടങ്ങും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. 30 മിനിറ്റിന് ശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ മൂന്നോ നാലോ സ്ഥലങ്ങളിലായാണ് കേന്ദ്രങ്ങൾ. തിരുവനന്തപുരത്ത് നാലാഞ്ചിറയിലെ മാർ ഇവാനിയോസ് വിദ്യാനഗറിലാണ് 14 മണ്ഡലങ്ങളിലെയും വോട്ടുകൾ എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുള്ളിലും 100 മീറ്റർ പരിധിയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.15000ത്തിൽ അധികം ഉദ്യോഗസ്ഥർ സംസ്ഥാനത്തുടനീളം വോട്ടെണ്ണലിൽ പങ്കാളികളാകും. തിരുവനന്തപുരത്ത് മാത്രം 930 ഉദ്യോഗസ്ഥർ വോട്ടെണ്ണലിൽ പങ്കെടുക്കുന്നുണ്ട്.
തരംഗമെങ്കിൽ 100 സീറ്റ് വരെ കിട്ടി അധികാരത്തിൽ എത്തും എന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ന് മുകളിൽ സീറ്റ് യുഡിഎഫ് ഉറപ്പിക്കുന്നു. എക്സിറ്റ് പോളുകൾ എല്ലാം പ്രവചിച്ച ഭരണമാറ്റം പ്രതിപക്ഷനിരയെ ആവേശം കൊള്ളിക്കുകയാണ്. അതേസമയം എക്സിറ്റ് പോളുകൾ തള്ളുന്ന എൽഡിഎഫ്, ഭരണത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 75 സീറ്റ് വരെ കിട്ടുമെന്നാണ് മുന്നണി നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. എന്നാൽ നേമവും കഴക്കൂട്ടവും ഉറപ്പിക്കുന്ന ബിജെപി, ഏതാനും ചില മണ്ഡലങ്ങളിൽ അട്ടിമറി ജയവും പ്രതീക്ഷിക്കുന്നു.
