ഇലന്തൂർ നരബലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ പോഡ്കാസ്റ്റ് തടയണമെന്നവശ്യപ്പെട്ട് പ്രതികൾ വിചാരണക്കോടതിയിൽ ഹർജി നൽകി. റിട്ട.എസിപി സി ജയകുമാറിന്റെ വെളിപ്പെടുത്തൽ വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്. വീഡിയോ അടിയന്തരമായി നീക്കം ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയക്കണമെന്നുമാണ് ആവശ്യം.
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പോഡ്കാസ്റ്റിലാണ് നരബലി കേസിലെ ഭീകരത എന്ന പേരിൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നത്. പദ്മ വധക്കേസ് അന്വേഷിച്ച റിട്ട എസിപി സി ജയകുമാറാണ് അവതാരകൻ. കേരളത്തെ ഞെട്ടിച്ച കേസിലെ അന്വേഷണത്തിലെ നാൾവഴികൾ സി ജയകുമാർ പോഡ്കാസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. നരബലിയെന്ന് എങ്ങനെ സ്ഥിരീകരിച്ചു, ഇലന്തൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ എന്നിവ പോഡ്കാസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. ഈ വീഡിയോ നീക്കം ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം.
വെളിപ്പെടുത്തൽ വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരാണ് വിചാരണ കോടതിയെ സമീപിച്ചത്. പ്രതികളെക്കുറിച്ച് പൊതുസമൂഹത്തിൽ മുൻവിധി ഉണ്ടാക്കുമെന്നാണ് പ്രതികളുടെ വാദം. അന്വേഷണ ഡയറിയിലെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് പോലീസ് പെരുമാറ്റചട്ടത്തിന്റെ ലംഘനമെന്നും പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സി ജയകുമാറിന് നോട്ടീസ് അയക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
