ശബരിമല സ്വർണക്കൊള്ള കേസിലെ നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന്
ദേവസ്വം മന്ത്രി കെ മുരളീധരൻ. കേസിൽ സ്വർണപ്പാളികളുടെ സാംപിളുകളുടെ പരിശോധനാഫലം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. ജംഷഡ്പൂരിലെ ലാബിൽ നിന്നുള്ള ഫലമാണ് ലഭിച്ചത്. പരിശോധനാഫലം ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണ സംഘം ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും.
ശബരിമല സ്വർണക്കൊള്ള കേസിൽ ഏറ്റവും നിർണായകമാകുന്ന പരിശോധനാഫലമാണ്
ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നിന്ന് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്. ദ്വാരപാലക ശിൽപപാളി, കട്ടിളപ്പാളി എന്നിവയിൽ നിന്നെടുത്ത എട്ട് സാംപിളുകളുടെ പരിശോധനാഫലമാണ് കൈമാറിയത്. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് തകിടുകൾ മാറ്റിയിട്ടുണ്ടോ എന്നതും പരിശോധനാഫലം പുറത്തുവരുന്നതോടെ വ്യക്തമാകും. 2019ൽ മാത്രമല്ല 2025ൽ പി എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്തും സ്വർണം പൂശലിൽ
ക്രമക്കേട് നടന്നോ എന്നും പരിശോധനാഫലത്തിൽ അറിയാനാകും. എന്നാൽ കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചതും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി ആയതുമായ കേസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് ദേവസ്വം മന്ത്രി കെ മുരളീധരന്റെ നിലപാട്. ഹൈക്കോടതിയുടെ നിയന്ത്രണത്തിലായതിനാൽ നിയമോപദേശം തേടിയ ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാൻ സാധിക്കൂ എന്നും കെ മുരളീധരൻ പറഞ്ഞു.
ശബരിമല ശ്രീകോവിലിലെയും ദ്വാരപാലക ശിൽപങ്ങളിലെയും സ്വർണപ്പാളികൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. മുഖ്യസൂത്രധരൻ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം തന്ത്രി കണ്ഠരര് രാജീവരും ദേവസ്വം മുൻ പ്രസിഡന്റ് എ പദ്മകുമാറും അറസ്റ്റിലായ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. നിലവിൽ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലാണ്.
