റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലാണെന്ന് സ്ഥീരികരണം. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വേടൻ ധരിച്ചിരുന്നത് പുലിപ്പല്ല് തന്നെയെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് സുവോളജി ലാബിലേക്ക് അയച്ചത്. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്. അന്ന് വേടനടക്കം ഒമ്പത് പേരെ ആറ് ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അളവിൽ കുറഞ്ഞ കഞ്ചാവായതിനാൽ സ്റ്റേഷൻ ജാമ്യവും കിട്ടി. അതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വെച്ചതിനാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പകളാണ് വേടനെതിരെ ചുമത്തിയിട്ടുള്ളത്. വനം വകുപ്പ് അറസ്റ്റ് ചെയ്ത വേടന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
2022ൽ ചെന്നൈയിൽ നടത്തിയ ഗാനപരിപാടിക്കിടെ രഞ്ജിത് കുമ്പിടി എന്ന ശ്രീലങ്കൻ വംശജനായ ആരാധകൻ സമ്മാനിച്ച പുലിപ്പല്ല് ആണ് ഇതെന്നാണ് വേടൻ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. രഞ്ജിത്തുമായി സമൂഹമാധ്യമം വഴിയാണ് വേടന് ബന്ധം. ശ്രീലങ്കൻ വംശജനായ ഇയാൾ പിന്നീട് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയതാണെന്നാണ് വിവരം.
