മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി ആ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് പള്ളിക്കമ്മിറ്റിയുടെ തീരുമാനം.
മാസങ്ങൾക്കു മുന്നേ പെരുന്നാളിനായുള്ള ഒരുക്കം ആരംഭിച്ചിരുന്നു. അലങ്കാര വെളിച്ചങ്ങളും മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോഗവും പുതുപ്പള്ളി പള്ളിപ്പെരുന്നാളിൻ്റെ പ്രത്യേകതയാണ്. കോട്ടയത്തെ ഏറ്റവും വലിയ പെരുന്നാൾ നടക്കുന്ന ഇടം കൂടിയാണ് പുതുപള്ളി പള്ളി. അതിനാണ് ഇത്തവണ മാറ്റമുണ്ടായിരിക്കുന്നത്. മുണ്ടത്തിക്കോടിൽ മരിച്ചു വീണ മനുഷ്യരെ ഓർത്താണ് തീരുമാനം. വെടിക്കെട്ട് ഉപേക്ഷിക്കണമെന്ന മലങ്കര സഭാധ്യക്ഷൻ കാത്തോലിക്ക ബാവയുടെ ആഹ്വാനം ഏറ്റെടുക്കുകയാണ് പള്ളിക്കമ്മിറ്റി. ആഘോഷത്തിനായി കരുതി വെച്ച തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു.
ഇതാദ്യമായാണ് വെടിക്കെട്ടില്ലാത്ത ഒരു പെരുന്നാളിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സാക്ഷിയാകുന്നത്. തീരുമാനത്തെ ഇടവകയിലുള്ളവർ പൂർണമായി പിന്തുണച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ട ചന്ദനപള്ളി വലിയപള്ളിയിലും വെടിക്കെട്ട് ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരുന്നു. മാതൃകാപരാമായ തീരുമാനങ്ങൾക്ക് സമൂഹമാധ്യമങ്ങളിലും വലിയ കയ്യടികളാണ് ലഭിക്കുന്നത്.
മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെയാണ് ഇത്തവണ തൃശൂർ പൂരം നടന്നത്. പതിവ് ആഡംബരങ്ങളും വലിയ ആഘോഷങ്ങളും ഒഴിവാക്കി പൂരം നടന്നു. സമയം പരിമിതപ്പെടുത്തിയതിനാൽ 15 മിനിറ്റിനുള്ളിൽ കുടമാറ്റം പൂർത്തിയാക്കി. വൈകിട്ട് ആറ് മണിക്ക് ആരംഭിച്ച കുടമാറ്റം 6.20 ആയപ്പോൾ അവസാനിച്ചു. സാധാരണ ഒന്നര മണിക്കൂറോളം നീളുന്ന കുടമാറ്റം മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ചുരുക്കിയത്.
