പെരുമ്പാവൂരിലെ നിരോധിത പാറമടയിൽ മോഡൽ ദിയാൻഷു ജോഷി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണത്തിനൊരുങ്ങി പൊലീസ്. നിരോധിത മേഖലയായ പാറമടയിലേക്ക് മോഡൽ സംഘം എങ്ങനെ എത്തി എന്നത് പൊലീസ് അന്വേഷിക്കും. പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ഇരുപത് വർഷമായി പ്രവർത്തനം നിലച്ചുകിടക്കുന്ന പാറമടയിലേക്കാണ് ചിത്രീകരണത്തിനായി ഡെൽഹിയിൽ നിന്നും മോഡൽ സംഘം എത്തിയത്. പഞ്ചായത്തിൻ്റെ അനുമതി ചിത്രീകരണത്തിനായി എടുത്തിരുന്നില്ല. തുറന്ന് കിടന്നിരുന്ന ഗേറ്റ് വഴിയാണ് സംഘം മേഖലയിലേക്ക് പ്രവേശിച്ചത് എന്നാണ് നിഗമനം. ഇതിലടക്കം അന്വേഷണം നടത്താനാണ് പൊലീസിൻ്റെ നീക്കം.
ഡെൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു മോഡൽ സംഘം. പാറമടയുടെ ആകാശദൃശ്യങ്ങൾ റീൽസിൽ കണ്ടുള്ള പരിചയമാണ് സംഘത്തെ ഇവിടേക്ക് എത്തിച്ചത്. ദിയാൻഷു ജോഷി നീന്തുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
