പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെയാണ് നടപടി. കേസിലെ 10 പ്രതികൾക്ക് ഒരുമിച്ച് പരോൾ അനുവദിച്ചതിനെ തുടർന്ന് വിവാദം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.2019 ഫെബ്രുവരി 17-ന് കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നടപടി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ആക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു. കേസിൽ 24 പ്രതികളുണ്ടായിരുന്നുവെങ്കിലും 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.ബാക്കി ഉള്ള കണ്ണൂർ സെൻട്രൽ ജയിലിലെ 10 പ്രതികൾക്കാണ് ഒരുമിച്ച് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്.
ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ ആറ് പേർ പുറത്തിറങ്ങിയതോടെ കൂട്ടപരോൾ വിവാദത്തിലായി. തുടർന്നാണ് അവശേഷിക്കുന്ന നാല് പ്രതികളുടെ പരോൾ ജയിൽ വകുപ്പ് താൽക്കാലികമായി തടഞ്ഞത്.ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് പരോൾ അനുവദിച്ചതെന്ന പരാതിയെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഇടപെട്ടത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്. ചട്ടങ്ങൾ ലംഘിച്ചുള്ള പരോൾ എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തലെങ്കിൽ 10 പ്രതികളുടെയും പരോൾ റദ്ദാക്കും.
