കോഴിക്കോട് പന്തീരാങ്കാവിൽ മൂന്നര കിലോയോളം എംഡിഎംഎ പിടികൂടിയ കേസിൽ വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. ആദ്യഘട്ടത്തിൽ പ്രതികളുടെ ഫോൺ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്. കാറിൽ രഹസ്യ അറ ഉണ്ടാക്കി രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന ലഹരി കേരളത്തിൽ വ്യാപകമായി വിതരണം ചെയ്യാൻ കൊണ്ടുവന്നു എന്നാണ് എക്സൈസ് കരുതുന്നത്. ഇതിനായി അന്വേഷണം രാജസ്ഥാനിലേക്കും നീട്ടും. കേസിൽ അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ്, സൈബർ സെൽ ഉൾപ്പെട്ട സംയുക്ത സംഘത്തെ നിയോഗിച്ചത്.
കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫാത്തിമ്മ നസ്റിൻ, മലപ്പുറം സ്വദേശി പി കെ ഷെഫീഖ് എന്നിവരാണ് പിടിയിലായത്. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ കോൾ ഡീറ്റെയിൽസ്, റെക്കോർഡുകൾ, സോഷ്യൽ മീഡിയ ഇടപാടുകൾ, ബാങ്ക് ഇടപാടുകൾ തുടങ്ങിയവ പരിശോധിക്കും.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ പ്രതികൾ നൽകിയ മൊഴികളിൽ വ്യക്തതയില്ലെന്നും പരസ്പര വിരുദ്ധതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിനാൽ ഇവരുടെ മൊഴികൾ പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പ്രതികളെ കസ്റ്റഡിയിൽ ലഭ്യമാക്കുന്നതിനായി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഇതിനിടെ, “ജയിലിൽ കിടക്കാൻ മടിയില്ല” എന്ന നിലപാട് ഫാത്തിമ്മ നസ്റിൻ അന്വേഷണ സംഘത്തോട് പ്രകടിപ്പിച്ചു. ഷെഫീഖ് നേരത്തെ രാജസ്ഥാനിലേക്ക് ഒറ്റയ്ക്കാണ് യാത്ര ചെയ്തതെന്ന മൊഴി നൽകിയിട്ടുണ്ട്. കേസിൽ വാഹന ഉടമയെയും പൊലീസ് ചോദ്യം ചെയ്യും.
