മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടന്നതായി കണ്ടെത്തിയ അന്തർസംസ്ഥാന അവയവക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ലേക് ഷോർ ആശുപത്രി മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ളയെ ഇഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്തു.കഴിഞ്ഞ മാസം ലേക് ഷോർ, മെഡിക്കൽ ട്രസ്റ്റ്, രാജഗിരി ആശുപത്രികൾ ഉൾപ്പെടെ ഒൻപത് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ രേഖകളും അനുമതിപത്രങ്ങളും ഇഡി വിശദമായി പരിശോധിച്ചു.കല്ലട്ര മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിൽ 60-ലേറെ അനധികൃത അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇതിൽ കൂടുതൽ ശസ്ത്രക്രിയകൾ നടന്നത് ലേക് ഷോർ ആശുപത്രിയിലാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ശസ്ത്രക്രിയകൾക്കായി സമർപ്പിച്ച ചില രേഖകൾ വ്യാജമാണെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമാണ്.
കല്ലട്ര മെഡിക്കൽ ടൂറിസം കമ്പനി ഉടമ മുഹമ്മദ് നജീബിന്റെ അക്കൗണ്ടിലേക്ക് ആശുപത്രികളിൽ നിന്ന് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരവും ഇഡി പരിശോധിക്കുന്നു. കേസിൽ കൂടുതൽ ആശുപത്രി അധികൃതരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.ജില്ലാ തല ഓതറൈസേഷൻ കമ്മിറ്റിയുടെ അനുമതി മറികടന്ന് ശസ്ത്രക്രിയകൾ നടത്തിയതായും, വിദേശികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് അവയവമാറ്റം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
എറണാകുളം റൂറൽ പോലീസിന്റെ അന്വേഷണത്തിലൂടെയാണ് മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടന്ന കോടികളുടെ അവയവക്കടത്ത് പുറത്തുവന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പണം വാഗ്ദാനം ചെയ്ത് അവയവദാനത്തിന് പ്രേരിപ്പിക്കുകയും, സ്വീകർത്താക്കളിൽ നിന്ന് 30 മുതൽ 70 ലക്ഷം രൂപ വരെ ഈടാക്കി ദാതാക്കൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ മാത്രം നൽകുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണ വിവരം. നിയമനടപടികൾ ഒഴിവാക്കാൻ ജനപ്രതിനിധികളുടെയും ആശുപത്രികളുടെയും പേരിൽ വ്യാജരേഖകൾ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്.
