കൊച്ചി കേന്ദ്രീകരിച്ചുള്ള അവയവക്കടത്ത് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്തി അന്വേഷണസംഘം. മുഖ്യപ്രതി നജീബ് മൂന്ന് വർഷം കൊണ്ട് 30ലധികം അവയവക്കച്ചവടമാണ് നടത്തിയത്. അവയവ വിൽപ്പന വഴി നടന്ന കോടികളുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് കണ്ടെത്തി. നജീബിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഡെൽഹിയിൽ നിന്ന് പിടിയിലായ നജീബിനെ ഇന്നലെയാണ് കൊച്ചിയിൽ എത്തിച്ചത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ സുപ്രധാന വിവരങ്ങളാണ് നജീബിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി അവയവക്കടത്ത് ശൃംഖലയുടെ ഭാഗമാണ് താൻ എന്ന് നജീബ് സമ്മതിച്ചു. ഈ കാലയളവിൽ 30ൽ അധികം അവയവ വിൽപ്പന നടത്തി. ഒരു രോഗിയിൽ നിന്ന് അവയവം അനുസരിച്ച് 15 മുതൽ 20 ലക്ഷം രൂപ വരെ നജീബ് വാങ്ങും. അവയവദാതാവിന് 5 മുതൽ 9 ലക്ഷം രൂപ വരെ നൽകും. നജീബ് നടത്തിയ അവയവ വിൽപ്പനയിൽ കേരളത്തിൽ നിന്നുള്ളവരാണ് ഇരകൾ എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിലെ കിങ് പിൻ താൻ അല്ലെന്നാണ് നജീബിന്റെ മൊഴി. വ്യാജ രേഖകൾ നിർമിക്കുക മാത്രമാണ് തന്റെ ജോലി എന്നും നജീബ് മൊഴി നൽകി. നജീബിന്റെ മൊഴിയിലെ പേരുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ SIT അന്വേഷണം. നജീബിന്റെ സംഘത്തിന് രാജ്യാന്തര ബന്ധങ്ങളുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം.
പെരുമ്പാവൂർ എഎസ്പി ഹർഥിക് മീണയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അതേസമയം കേസിൽ കൊച്ചി സിറ്റി പൊലീസും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അമ്പലമേട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനാണ് പ്രത്യേക സംഘം രൂപീകരിച്ചത്. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
