എറണാകുളം കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റൻ്റിന് മർദനം. അടിപിടിക്കേസിൽ പരിക്കേറ്റയാളെ സന്ദർശിക്കാൻ എത്തിയവരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതോടെയാണ് ആക്രമിച്ചത്. തൃക്കരിയൂർ സ്വദേശി അനീഷാണ് മർദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ നഴ്സിങ് അസിസ്റ്റൻ്റ് ജോജി ജോർജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തരയോടെയാണ് അടിപിടി കേസിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ ഇയാളെ കാണാൻ ആശുപത്രിയിലെത്തിയ സന്ദർശകനോട് കാഷ്വാലിറ്റിയിൽ ചികിത്സയിൽ കഴിയുന്നയാളെ സന്ദർശിക്കാൻ കഴിയില്ലെന്ന് സുരക്ഷാ ജീവനക്കാർ അറിയിച്ചതാണ് പ്രകോപന കാരണം. പിന്നാലെ ആശുപത്രി ജീവനക്കാരെ ഇയാൾ കയ്യേറ്റം ചെയ്തു. ഇതിനിടയിൽ ആണ് നഴ്സിംഗ് അസിസ്റ്റൻറ് ജോബി ജോർജിന് പരിക്കേറ്റത്. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ആശുപത്രി ജീവനക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചു.
