മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ പിൻവാതിൽ നിയമനത്തിന് നീക്കമെന്ന് മുസ്ലീം ലീഗ് ആരോപണം. ക്ലാർക്ക്, കാഷ്യർ തസ്തികയിലെ നിയമനത്തിലാണ് ക്രമക്കേട് ആരോപണം. ഇടത് അനുകൂല ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സിപിഐഎം പിൻവാതിൽ നിയമനം നടത്തുന്നു എന്ന് ലീഗ് സഹകരണ സെൽ സംസ്ഥാന കൺവീനർ ഇസ്മാഈൽ മൂത്തേടം ബിഗ് ടിവിയോട് പറഞ്ഞു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ചൊല്ലിയുള്ള തർക്കം വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ മറ്റ് ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിച്ചെങ്കിലും, മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലയനവുമായി ബന്ധപ്പെട്ട നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ലയന വിഷയത്തിൽ അന്തിമ തീരുമാനം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ, ബാങ്കിലെ പുതിയ നിയമന നടപടികൾ പിൻവാതിൽ നിയമനമാണ് എന്നാണ് ലീഗ് ആരോപിക്കുന്നത്. ജില്ലാ ബാങ്കിലെ ക്ലാർക്ക്, കാഷ്യർ തസ്തികയിലേക്കുള്ള അഭിമുഖത്തിന് ഉദ്യോഗാർഥികളെ ക്ഷണിച്ചതോടെയാണ് വിവാദം ഉയർന്നത്. ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സിപിഐഎം പിൻവാതിൽ നിയമനത്തിന് ശ്രമിക്കുകയാണെന്നാണ് ലീഗ് ആരോപണം.
ലയന നടപടികൾ പൂർണമായിട്ടില്ലാത്ത സാഹചര്യത്തിൽ നിയമനത്തിന് കേരള ബാങ്ക് ഭരണസമിതിക്ക് അധികാരമില്ലെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ നിയമന നടപടികളുമായി മുന്നോട്ടുപോകുന്നത് കോടതി ഉത്തരവുകളുടെ അന്തസ് തകർക്കുന്നതിന് തുല്യമാണെന്നും മുസ്ലീം ലീഗ് വിമർശിച്ചു. നിയമന നടപടികൾ പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും ലീഗ് നേതൃത്വം മുന്നറിയിപ്പ് നൽകി.
