ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി. വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെയാണ് വീട്ടുപറമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏറെ നാളായി ഇവരെ കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ ഇളയ മകൻ സജിയോട് വിവരം തിരക്കിയെങ്കിലും പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഇതിൽ സംശയം തോന്നിയ നാട്ടുകാർ മേരിക്കുട്ടിയുടെ മകളെ വിവരം അറിയിക്കുകയായിരുന്നു. മകൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇളയ മകൻ സജിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കൊല്ലപ്പെട്ട റെജിയും സജിയും തമ്മിൽ വീട്ടിൽ നിരന്തരം വാക്കുതർക്കങ്ങൾ പതിവായിരുന്നുവെന്നും കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായും മകളുടെ ഭർത്താവ് രാജു വെളിപ്പെടുത്തി. അമ്മയെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം സജി വ്യക്തമല്ലാത്ത മറുപടികളാണ് നൽകിയിരുന്നത്. ഇന്നലെ വൈകിട്ട് മുതൽ സജിയെ കാണാതായതായും ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ പോലീസിനെ അറിയിക്കണമെന്നും ഇടുക്കി എസ്പി നിർദ്ദേശിച്ചു.
