എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കാനുള്ള നടപടികൾ താത്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്നപരിഹാരത്തിന് സർക്കാർതലത്തിൽ ശ്രമം നടക്കുന്നതിനാൽ അതുവരെ ഒഴിപ്പിക്കൽ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.ഇന്ന് അഭിഭാഷക കമ്മീഷൻ എത്താനിരിക്കെ പോലീസ് നടപടി ഉണ്ടാകില്ലെന്ന് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി. കോടതി വിധി പ്രതികൂലമായാൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പുനരധിവാസത്തിന് തയ്യാറല്ലെന്നും സ്ഥലത്ത് നിന്ന് മാറില്ലെന്നും പ്രദേശവാസികൾ നിലപാട് ആവർത്തിച്ചു. സമരത്തിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐയും സിപിഐഎമ്മും രംഗത്തുണ്ട്.ഇതിനിടെ നിലവിലെ എംഎൽഎ വി.പി. സജീന്ദ്രനെതിരെ സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് വിമർശനം ഉന്നയിച്ചു. പട്ടികജാതി കുടുംബങ്ങൾക്കായി മുമ്പ് സംസാരിക്കാതിരുന്ന ആളാണ് ഇപ്പോൾ സിപിഎമ്മിനെ വിമർശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദേശം. എന്നാൽ പോലീസ് നടപടി ഇല്ലാത്ത സാഹചര്യത്തിൽ അഭിഭാഷക കമ്മീഷൻ ഇന്ന് എത്തുമോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
