ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. പുലർച്ചെ മുതൽ പലയിടങ്ങളിലും ഇടവിട്ട മഴ ലഭിച്ചതോടെ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസവും രൂക്ഷമായി.കിഴക്കൻ മേഖലയിലും നഗരത്തിലും അതിശക്തമായ മഴയില്ല. നദികളിൽ ജലനിരപ്പും ഉയർന്നിട്ടില്ല. ഭൂതത്താൻ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ ചിലയിടത്ത് വെള്ളം കയറി. പാലാരിവട്ടം ബൈപ്പാസിന് സമീപത്തെ സർവീസ് റോഡിൽ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു.മെട്രോ പണി നടക്കുന്ന പാലാരിവട്ടത്ത് മണിക്കൂറുകളോളമാണ് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടത്.കോതമംഗലം മാതിരപ്പള്ളിയിൽ കെട്ടിട നിർമാണത്തിനിടെ തൊഴിലാളി തെന്നിവീണു മരിച്ചു. മുളവൂർ സ്വദേശി ജൻസീർ ആണ് മരിച്ചത്. നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി മുകളിലെ നിലയിലേക്ക് കയറിയപ്പോൾ ആയിരുന്നു അപകടം. തൃക്കാക്കര സുരഭി നഗറിൽ മരം കടപുഴകി വീണു.ഇന്നലെ രാത്രിയിൽ ഉണ്ടായ അതിശക്തമായ മഴയിൽ തൃശ്ശൂരിലെ വെങ്കിടങ്ങിൽ വീടിൻറെ മേൽക്കൂര തകർന്നു വീണു.വെങ്കിടങ്ങ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മിനിയുടെ വീടിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണത്. വീട് വാസയോഗ്യമല്ലാതായി.
എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്; മഴ ശക്തമായി തുടരുന്നു,തൃശ്ശൂർ വെങ്കിടങ്ങിൽ വീടിൻറെ മേൽക്കൂര തകർന്നു വീണു
