ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ നീതി വേണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയച്ചു. ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി.കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. ഹർത്താലിൽ നടന്ന അതിക്രമങ്ങളിലാണ് കേസ്.
വാഹനം തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കടകൾ അടപ്പിക്കാനുള്ള ശ്രമങ്ങളും ഹർത്താലിൽ നടന്നു. തുടർന്നാണ് ഹൈക്കോടതി ഇടപെടൽ നടത്തിയിരിക്കുന്നത്. ജനജീവിതം ദുസ്സഹമാകുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഡിജിപി സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ചാകും തുടർ നടപടികൾ സ്വീകരിക്കുക.
ഹർത്താലിൽ ജനജീവിതം തടസ്സപ്പെട്ടു. സംസ്ഥാനവ്യാപകമായി സമരക്കാർ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി സർവ്വീസ് തടഞ്ഞു. ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പടെ ദളിത് സംഘടനകൾ പ്രതിഷേധമാർച്ച് നടത്തി.
