ഉസ്‌ബെകിസ്താനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ഗുരുതര ആരോപണവുമായി കുടുംബം.പ്രതിയായ പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം സാവരിയെ തല മുതൽ കാല് വരെ അതിക്രൂരമായി അടിച്ചുചതച്ചിട്ടുണ്ടെന്നും മത പരിവർത്തനത്തിന് നിരന്തരം നിർബന്ധിച്ചിരുന്നതായും കുടുംബം വെളിപ്പെടുത്തി. പ്രതി സാവരിയയെ മതംമാറാൻ നിർബന്ധിച്ചിരുന്നതായി സഹപാഠികൾ പറഞ്ഞതായി കുടുംബം ആരോപിച്ചു.
എന്നാൽ, ഇതുതന്നെയാണോ കൊലപാതകത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.ശരീരത്തിലാകെ ചതവുകളും മുറിവുകളും ഉണ്ടായിരുന്നുവെന്നും അതിക്രൂരമായ ആക്രമണമാണ് നടന്നതെന്നുമാണ് ഉസ്ബകിസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. സാവരിയയുടെ കണ്ണിന് മുകളിലുണ്ടായിരുന്ന പഴയ മുറിവും പ്രതിയുടെ ആക്രമണത്തിൽ ഉണ്ടായതാണെന്ന് സഹപാഠികൾ പറഞ്ഞതായും കുടുംബം ആരോപിച്ചു.
ഇന്ന് പുലർച്ചെയാണ് സാവരിയയുടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി റീ-പോസ്റ്റ്മോർട്ടം ചെയ്തു.കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്. റീ-പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നത്. സാവരിയയുടെ സംസ്കാരം ഇന്ന് വൈകിട്ട് ഹരിപ്പാട് പള്ളിപ്പാട്ടുള്ള വീട്ടുവളപ്പിൽ നടക്കും.
