തസ്തിക നിർണയത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ 32 എൽ.പി. അധ്യാപകരെ ജോലിയിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. പുനർവിന്യാസം ഉൾപ്പെടെയുള്ള തുടർ നടപടികളിൽ വ്യക്തത വരുത്താതെയായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ ഉത്തരവ്.അധ്യയന വർഷം ആരംഭിച്ച് ആറാം പ്രവൃത്തി ദിവസത്തെ വിദ്യാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും അധ്യാപക തസ്തികകൾ നിർണയിക്കുന്നത്. കുട്ടികളുടെ എണ്ണം കുറഞ്ഞ് ഡിവിഷൻ നഷ്ടപ്പെടുന്ന സ്കൂളുകളിലെ അധ്യാപകരെ സാധാരണയായി മറ്റ് സ്കൂളുകളിലേക്കോ സർക്കാർ പദ്ധതികളിലേക്കോ പുനർവിന്യസിക്കുന്നതാണ് പതിവ്.
എന്നാൽ ഇത്തവണ ആലപ്പുഴ ജില്ലയിൽ പുറത്തിറക്കിയ ഉത്തരവിൽ പുനർവിന്യാസമോ മറ്റ് സംരക്ഷണ നടപടികളോ വ്യക്തമാക്കാതെ 32 എൽ.പി. അധ്യാപകരെ സർവീസിൽ നിന്ന് ഒഴിവാക്കുന്നതാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കെ.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പ്രതിഷേധം ശക്തമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് വിവാദ ഉത്തരവ് റദ്ദാക്കിയത്. പുനർവിന്യാസം ഉൾപ്പെടെയുള്ള നടപടികളിൽ വ്യക്തത വരുത്തിയ പുതുക്കിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
