അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. പരാതിക്കാരനായ നസീബിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് നടപടി. സ്കൂൾ സംരക്ഷണ സമിതി പ്രസിഡന്റാണ് കേസിലെ ഒന്നാം പ്രതി. സ്കൂളിലെ അധ്യാപികമാരായ സിസിലിയും ദീപയും രണ്ടും മൂന്നും പ്രതികളാണ്. പരാതിക്കാരനായ നസീബിനെ പാറക്കല്ലുകൊണ്ട് ആക്രമിച്ചതാണ് ഒന്നാം പ്രതിക്കെതിരായ കുറ്റം. നിലത്ത് വീണ നസീബിന്റെ വയറിലും മുതുകിലും ചവിട്ടി പരിക്കേൽപ്പിച്ചെന്നാണ് അധ്യാപികമാർക്കെതിരായ എഫ്‌ഐആറിലെ പരാമർശം.
കഴിഞ്ഞ ദിവസം അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു. സ്കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് അന്വേഷിക്കുന്നതിനിടെയാണ് എംഎൽഎയും അമ്പലപ്പുഴ പഞ്ചായത്തിലെ സി.പി.എം ജനപ്രതിനിധികളും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് എംഎൽഎയ്ക്ക് പരാതി നൽകിയ നസീബും അധ്യാപികമാരും പി.ടി.എ ഭാരവാഹികളും തമ്മിൽ തർക്കമുണ്ടാകുകയും അത് സംഘർഷത്തിലേക്ക് വഴിമാറുകയുമായിരുന്നു.
പ്രതികളോട് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമപരമായും രാഷ്ട്രീയപരമായും അതിനെ നേരിടുമെന്നും സി.പി.എം പ്രതികരിച്ചു.
