ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വിലകൂടിയതും അത്യാവശ്യവുമായ മരുന്നുകളുടെ രൂക്ഷ ക്ഷാമമെന്ന് പരാതി. ക്യാൻസർ, ഹൃദ്രോഗം, ന്യൂറോളജി, ശിശുരോഗ വിഭാഗങ്ങളിലെ നിരവധി മരുന്നുകൾ മാസങ്ങളായി ഫാർമസിയിൽ ലഭ്യമല്ലെന്നാണ് രോഗികളുടെ പരാതി. ആശുപത്രി അധികൃതർക്ക് വിവരം അറിയാമെങ്കിലും ആവശ്യമായ നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.കഴിഞ്ഞ ആറുമാസമായി മെഡിക്കൽ കോളേജ് ഫാർമസിയിൽ നിരവധി അത്യാവശ്യ മരുന്നുകൾ ലഭിക്കുന്നില്ലെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ചികിത്സയ്ക്കെത്തുന്ന സാധാരണക്കാരും പ്രായമായവരുമാണ് ഇതിന്റെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്.
ഡോക്ടറെ കണ്ട് ഒ.പി. ചീട്ടുമായി മണിക്കൂറുകളോളം ക്യൂവിൽ നിന്ന ശേഷം ഫാർമസിയിലെത്തുമ്പോഴാണ് ഡോക്ടർ നിർദേശിച്ച മരുന്നുകളിൽ പലതും സ്റ്റോക്കിലില്ലെന്ന വിവരം രോഗികൾ അറിയുന്നത്. തുടർന്ന് ഈ മരുന്നുകൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഉയർന്ന വില നൽകി വാങ്ങേണ്ട സാഹചര്യമാണുള്ളത്.ക്യാൻസർ, ഹൃദ്രോഗം, ന്യൂറോളജി, ശിശുരോഗ വിഭാഗങ്ങളിലെ മരുന്നുകൾക്കാണ് ഏറ്റവും കൂടുതൽ ക്ഷാമം അനുഭവപ്പെടുന്നത്. ഡയാലിസിസ് രോഗികൾക്ക് ആവശ്യമായ ചില ഉപകരണങ്ങളും ലഭ്യമല്ലെന്ന പരാതിയുണ്ട്. ഇതോടെ സൗജന്യ ചികിത്സ ലഭിക്കേണ്ട സർക്കാർ മെഡിക്കൽ കോളേജിൽ രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.
മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ബന്ധപ്പെട്ട അധികൃതർക്കും നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നാണ് രോഗികളുടെ ആരോപണം. കഴിഞ്ഞ സർക്കാരിന്റെ അവസാനഘട്ടത്തിൽ ആവശ്യത്തിന് മരുന്നുകൾ സംഭരിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.
