ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് കേസിലെ പരാതിക്കാർ നാളെ ആഭ്യന്തരമന്ത്രിയെ നേരിൽ കാണും. പരാതിക്കാരായ എ.ഡി. തോമസ് എം.എൽ.എയും അജയ് ജൂവൽ കുര്യാക്കോസുമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. അതേസമയം, കേസിൽ ഡി.ജി.പി ആവശ്യപ്പെട്ട വിശദീകരണം ഈ മാസം 20ന് മുമ്പ് സമർപ്പിക്കാൻ എസ്.ഐ.ടിക്ക് ആഭ്യന്തര വകുപ്പിൽ നിന്ന് അനൗദ്യോഗിക നിർദേശം നൽകിയതായും വിവരമുണ്ട്.
അജിത് കുമാറിനെതിരെ നടപടിക്ക് ശുപാർശ ചെയ്തുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ഡി.ജി.പി ഓഫീസിൽ ദിവസങ്ങളോളം റിപ്പോർട്ട് നിലനിർത്തിയ ശേഷം കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് എസ്.ഐ.ടിക്ക് തിരിച്ചയച്ചത്. ഇത് അജിത് കുമാറിന് അനുകൂലമായി സമയം നീട്ടാനുള്ള ശ്രമമാണെന്ന വിമർശനവും ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് പരാതിക്കാർ ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് തുടർനടപടികൾ ആവശ്യപ്പെടാൻ തീരുമാനിച്ചത്. കേരളം കണ്ട ഏറ്റവും വലിയ “കാക്കിയിട്ട ക്രിമിനൽ” അജിത് കുമാറാണെന്ന് എ.ഡി. തോമസ് എം.എൽ.എ ആരോപിച്ചു.പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്ന് അജയ് ജൂവൽ കുര്യാക്കോസും ആവശ്യപ്പെട്ടു.
അതേസമയം, ഡി.ജി.പി ആവശ്യപ്പെട്ട വിശദീകരണം എത്രയും വേഗം കൈമാറാൻ എസ്.ഐ.ടിക്ക് ആഭ്യന്തര വകുപ്പ് അനൗദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷം അജിത് കുമാറിനെതിരായ തുടർനടപടികളിൽ സർക്കാർ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.
