കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ രോഗി സുരക്ഷയെ ചോദ്യം ചെയ്യുന്ന ഗുരുതര കണ്ടെത്തലുകൾ. രജിസ്റ്റേഡ് നഴ്സുമാർ സമരത്തിലിരിക്കെ ആവശ്യമായ യോഗ്യതയും രജിസ്ട്രേഷനും ഇല്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് ആശുപത്രികൾ പ്രവർത്തിക്കുന്നതായി ഡി.എം.ഒയുടെ പരിശോധനാ റിപ്പോർട്ട്. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി.
ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിൽ 300-ലധികം രജിസ്റ്റേഡ് നഴ്സുമാർ 60 ദിവസത്തിലേറെയായി സമരത്തിലാണ്. ഈ സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര വീഴ്ചകൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.രജിസ്റ്റേഡ് നഴ്സുമാർക്ക് പകരം ആവശ്യമായ യോഗ്യതയും രജിസ്ട്രേഷനും ഇല്ലാത്ത ജീവനക്കാരാണ് രോഗികളെ പരിചരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാത്തിമ ആശുപത്രിയിൽ ക്വാളിഫൈഡ് നഴ്സുമാരും എ.എൻ.എം ജീവനക്കാരും ഒരേ ചുമതലകൾ നിർവഹിക്കുന്നതായും കണ്ടെത്തി. ധനലക്ഷ്മി ആശുപത്രിയിലെ 132 ക്വാളിഫൈഡ് നഴ്സുമാരിൽ 105 പേരും സമരത്തിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊയിലി ആശുപത്രിയിൽ പരിശോധനയ്ക്ക് അനുമതി നിഷേധിച്ചതായും ഡി.എം.ഒ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ രോഗികളുടെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്നതാണെന്ന് സമരത്തിലുള്ള നഴ്സുമാർ ആരോപിച്ചു. ഡി.എം.ഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും നഴ്സുമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
