വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പിൽ കൂടുതൽ പരാതികൾ. ഉയർന്ന ലാഭവിഹിതവും സുരക്ഷിത നിക്ഷേപവും വാഗ്ദാനം ചെയ്ത് സ്വർണവും പണവും കൈപ്പറ്റിയ ശേഷം തിരികെ നൽകിയില്ലെന്നാണ് പുതിയ പരാതി. 113 പവൻ സ്വർണവും 15 ലക്ഷം രൂപയും നഷ്ടമായതായി ആരോപിച്ച് വടകര മുട്ടുങ്ങൽ സ്വദേശിയും പ്രവാസിയുമായ അഹമ്മദ് പോലീസിനെ സമീപിച്ചു.
വിവിധ ഘട്ടങ്ങളിലായി സൊസൈറ്റിയിൽ നിക്ഷേപിച്ച 113 പവനിലധികം സ്വർണവും 15 ലക്ഷം രൂപയുമാണ് നഷ്ടമായതെന്ന് പരാതിയിൽ പറയുന്നു. ആദ്യ രണ്ട് വർഷം വാഗ്ദാനം ചെയ്ത ലാഭവിഹിതം ലഭിച്ചെങ്കിലും പിന്നീട് അത് നിലച്ചു. നിക്ഷേപ കാലാവധി പൂർത്തിയായിട്ടും പണമോ സ്വർണമോ തിരികെ ലഭിച്ചില്ലെന്നും അഹമ്മദ് ആരോപിക്കുന്നു.
തുടർന്ന് വിശദീകരണം തേടിയപ്പോൾ, ധാരണാപത്രത്തിൽ ഒപ്പുവെച്ച് നിക്ഷേപിച്ച സ്വർണം വിറ്റഴിച്ചതായാണ് സൊസൈറ്റി സെക്രട്ടറി അറിയിച്ചതെന്നും പരാതിയിൽ പറയുന്നു. തന്റെ സമ്മതമില്ലാതെയാണ് സ്വർണം കൈമാറിയതെന്നാണ് അഹമ്മദിന്റെ ആരോപണം.പണം തിരികെ ലഭിക്കാനായി നിരവധി തവണ സൊസൈറ്റി ഓഫീസിലും ഡയറക്ടർമാരുടെ വീടുകളിലും കയറിയിറങ്ങിയെങ്കിലും ഓരോ തവണയും ലഭിച്ചത് വാഗ്ദാനങ്ങൾ മാത്രമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇതിന് മുമ്പും സമാന പരാതികളുമായി നിരവധി നിക്ഷേപകർ രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേർക്ക് സ്വർണവും പണവും നഷ്ടമായതായി ആരോപണമുണ്ട്. ഇതിനിടെ കേസിൽ അറസ്റ്റിലായ പ്രതികളുമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.പരാതിക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിക്ഷേപത്തട്ടിപ്പിന്റെ വ്യാപ്തിയും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
