കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യം ലഭിച്ച മുഖ്യപ്രതി ജിതിൻ ഭാസ്കറിന് സി.പി.ഐ.എം പ്രവർത്തകർ നൽകിയ സ്വീകരണ പരിപാടിക്കിടെ മുസ്ലിംലീഗ് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. ജിതിന്റെ സ്വദേശമായ വടകര തിരുവള്ളൂരിലെ സ്വീകരണ പ്രകടനത്തിനിടെയാണ് കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട ബോർഡുകൾ നശിപ്പിച്ചത്.തിരുവള്ളൂർ അങ്ങാടിയിലൂടെ സിപിഎം പ്രകടനം കടന്നുപോകുന്നതിനിടെ ഫ്ലക്സുകൾ തകർക്കുകയായിരുന്നു. കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ കാസിമിനെ സംബന്ധിച്ച സന്ദേശങ്ങളും, ജിതിൻ ഭാസ്കരൻ പിടിയിലായത് സംബന്ധിച്ചും ആണ് ലീഗ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.ഇതിന് പിന്നാലെ യൂത്ത് ലീഗ് വടകര പോലീസിൽ പരാതി നൽകി, പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിനടക്കം നടപടി ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പരാതി നൽകിയത്. കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായി 19 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെയാണ് ജിതിൻ ഭാസ്കരൻ ജയിൽ മോചിതനായത്. വടകര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജിതിന് ജയിലിന് പുറത്തും സിപിഎം സ്വീകരണം ഒരുക്കിയിരുന്നു.ഇതിനിടെ കേസിൽ അറസ്റ്റ് സാധ്യത ഉയർന്നതോടെ ഡിവൈഎഫ്ഐ വടകര മുൻ ബ്ലോക്ക് പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് റിബേഷ് മുൻകൂർ ജാമ്യഹർജി നൽകിയത്
