ഭൂട്ടാൻ വാഹന കള്ളക്കടത്തിൽ നടൻ ദുൽഖർ സൽമാൻ ഉപയോഗിച്ചത് കള്ളക്കടത്ത് വാഹനമെന്ന് സ്ഥിരീകരിച്ച് കസ്റ്റംസ്. കാർ പിടിച്ചെടുത്തതിന് പിന്നാലെ ദുൽഖർ സൽമാന്റെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും. പ്രീമിയം കാർ ഡീലർമാരുമായി നടൻമാർ ഉൾപ്പെടെയുള്ളവർ നടത്തിയ വാഹന ഇടപാടുകൾ കേന്ദ്രീകരിച്ചും കസ്റ്റംസ് അന്വേഷണം നടത്തും.
ലക്കി ഭാസ്കർ സിനിമയിൽ നടൻ ദുൽഖർ സൽമാൻ ഉപയോഗിച്ച വാഹനം ഭൂട്ടാനിൽ നിന്ന് കടത്തിയതാണെന്ന് കസ്റ്റംസ് ഉറപ്പിക്കുന്നു. കേസിൽ പിടിയിലായ മുഖ്യസൂത്രധാരൻ ബിശ്വജിത്ത് ദാസ് പിടിയിലായതോടെയാണ് കേരളത്തിലെത്തിയ വാഹങ്ങളുടെ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്. കള്ളക്കടത്ത് വാഹനങ്ങൾ കേരളത്തിൽ വിൽപന നടത്തിയ പ്രീമിയം യൂസ്ഡ് കാർ ഷോറൂം ഉടമകളുടെ മൊഴികളും അന്വേഷണത്തിൽ നിർണായകമായി. ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ദുൽഖർ ഉപയോഗിച്ചിരുന്ന നിസാൻ പട്രോൾ കള്ളക്കടത്ത് വാഹനമാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചത്. ദുൽഖർ ഉപയോഗിച്ചിരുന്ന വാഹനം കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ സിഗ്നേച്ചർ കാർസ് ഉടമയുടെ പക്കൽ നിന്നാണ് പിടികൂടിയത്. ഈ ഇടപാടുകളടക്കം വിശദമായി പരിശോധിക്കുകയാണ് കസ്റ്റംസ്.
വാഹനത്തിന്റെ രാജ്യത്തെ രജിസ്ട്രേഷൻ അടക്കം വ്യാജമാണെന്ന് കസ്റ്റംസ് കണ്ടെത്തി. വാഹനം കേരളത്തിൽ എത്തിച്ചതിന്റെ മാർഗങ്ങളടക്കം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ദുൽഖറിന്റെ മൊഴിയെടുക്കാനുള്ള നീക്കം. കൂടുതൽ നടന്മാരും സമാനമായി ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. ഭൂട്ടാനിൽ നിന്ന് കടത്തിയതെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും കാറുകൾ സ്വന്തമാക്കിയതെന്നും കസ്റ്റംസ് സംശയിക്കുന്നു.
പ്രീമിയം കാർ ഡീലർമാരുടെ ഇടപാടുകളും കസ്റ്റംസ് വിശദമായി പരിശോധിക്കും. കള്ളക്കടത്തിൽ പങ്കില്ലെന്നും ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനമാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് ഡീലർമാരുടെ മൊഴി.
