പരിശോധന വ്യാപകമായതോടെ ലഹരിക്കടത്തിനും ഇടപാടുകൾക്കും ന്യൂജെൻ മാർഗങ്ങൾ പരീക്ഷിക്കുകയാണ് സംസ്ഥാനത്തെ ലഹരി മാഫിയ സംഘങ്ങൾ. സമൂഹ മാധ്യമ അക്കൗണ്ടുകളടക്കം നിരീക്ഷണത്തിലായതോടെ ഡേറ്റിങ് ആപ്പുകളെ മറയാക്കിയാണ് ലക്ഷങ്ങളുടെ ലഹരിയിടപാടുകൾ. വൈറ്റ് കോളർ ലഹരി പാർട്ടികൾ ലക്ഷ്യമിട്ടുള്ള ലഹരിക്കടത്തിന് പിന്നിൽ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാരാണെന്നാണ് കണ്ടെത്തൽ. ലഹരിക്കടത്തിന്റെ രഹസ്യവഴികൾ അന്വേഷണസംഘങ്ങൾ കണ്ടെത്തിയതോടെയാണ് ന്യൂജൻ മാർഗങ്ങളിലേകുള്ള ലഹരിമാഫിയയുടെ ചുവടുമാറ്റം. രഹസ്യ സ്വഭാവം നിലനിർത്തുന്ന ഡേറ്റിങ് ആപ്പുകളോടാണ് ലഹരി മാഫിയയ്ക്ക് പ്രിയം. ലഹരി വിൽപനക്കാരും ഉപയോഗിക്കുന്നവരും വിവരങ്ങൾ കൈമാറുന്നത് ഇത്തരം ആപ്പുകളിലാണ്.
കേരളത്തിലെത്തിയ അതിഥി തൊഴിലാളികൾ വരെ ലഹരിവിതരണത്തിന് ആശ്രയിക്കുന്നത് ഡേറ്റിങ് ആപ്പുകളെയാണ്. എക്സൈസ് പിടികൂടിയ ജാർഖണ്ഡ് സ്വദേശിനി മഹ്തോ മുണ്ട ദശ്മി നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഒന്നരവർഷമായി ഡേറ്റിങ് ആപ്പ് വഴി ഇടപാടുകാരെ കണ്ടെത്തി ലഹരി കച്ചവടം നടത്തുകയാണ് മഹ്തോ മുണ്ട. ഇടപാടുകാരിൽ ഏറെയും കോളജ് വിദ്യാർഥികൾ. സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരിക്കടത്തും ഇടപാടുകളും വൻതോതിൽ വർധിച്ചു.
യുവാക്കൾക്കിടയിൽ സ്വാധീനമുള്ള സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാരുടെ ദുരൂഹ ഇടപാടുകളും മറനീക്കി പുറത്തുവരികയാണ്. കൊച്ചിയിലടക്കം നടന്ന പല ഹൈ പ്രൊഫൈൽ ലഹരിപാർട്ടികളിലും ഇൻഫ്ലൂവൻസർമാരുടെ പങ്ക് സംബന്ധിച്ച് വിവരമുണ്ട്. യൂട്യൂബർ റിൻസി മുംതാസ് പിടിയിലായതും ഇങ്ങനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. തൃക്കാക്കരയിലെ ഫ്ലാറ്റിൽ നിന്ന് പിടിയിലായ റിൻസി ജാമ്യത്തിലിറങ്ങിയും ലഹരിയിടപാടുകൾ തുടർന്നു. സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സിലൂടെയാണ് ലഹരി കച്ചവടം.
ബെംഗളൂരുവിൽ നിന്നാണ് കൊച്ചിയിലേക്ക് ഏറിയ പങ്ക് ലഹരിയും എത്തുന്നത്. ശരീരത്തിൽ രഹസ്യഭാഗങ്ങളിലടക്കം ഒളിപ്പിച്ചാണ് ലഹരിക്കടത്ത്. മലദ്വാരത്തിൽ ലഹരി കുടുങ്ങി ചികിത്സയ്ക്കെത്തി പിടിയിലായ ആലപ്പുഴ സ്വദേശി ഒന്നര വർഷമായി ഇത്തരത്തിൽ ലഹരികടത്തുന്നു. നേരിൽ കാണാത്ത രണ്ട് പേരുമായി ഫോണിലൂടെ ബന്ധപ്പെട്ടാണ് ലഹരിക്കച്ചവടം. വഴിയരികിലാണ് ലഹരിമരുന്നും പണവും ഉപേക്ഷിക്കുന്നത്. നേരിട്ട് കൈമാറാതെ ലൊക്കേഷനുകൾ ഷെയർ ചെയ്തുള്ള പിക്കപ്പ് ആൻഡ് ഡ്രോപ്പ് രീതിയാണ് ലഹരിമാഫിയ പിന്തുടരുന്നത്.
