കൊച്ചിയിലെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ അന്വേഷണം വമ്പൻ സ്രാവുകളിലേക്ക്. പൊലീസിന്റെ ‘ഓപ്പറേഷൻ സീമ പാറിൽ’ തട്ടിപ്പ് നിയന്ത്രിക്കുന്നത് ലൈബീരിയൻ പൗരനായ ജോഷ്വാ ടോം ടർണറെന്ന് കണ്ടെത്തി. കൊച്ചിയിൽ പിടിയിലായ സ്റ്റാൻലി സൈമണും ജോഷ്വയും തട്ടിപ്പ് പങ്കാളികളാണെന്നും അന്വേഷണസംഘം. ജോഷ്വ പലതവണ കൊച്ചിയിൽ എത്തി സ്റ്റാൻലിയുമായി കൂടിക്കാഴ്ച നടത്തിയെന്നും 250 കോടിയുടെ തട്ടിപ്പ് നടന്നെന്നുമാണ് സൂചന. പൊലീസിനൊപ്പം ഇഡിയും എൻഐഎയും അന്വേഷണം തുടരുകയാണ്.
ക്രിപ്റ്റോ കറൻസിയിലൂടെ നേടിയ കോടികൾ അന്താരാഷ്ട്ര മയക്കുമരുന്ന് ഇടപാടുകൾക്കും സ്വർണക്കടത്തിനും ഉപയോഗിച്ചു എന്നാണ് കണ്ടെത്തൽ. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് തട്ടിപ്പിന്റെ നിയന്ത്രണം. സൂത്രധാരൻ ലൈബീരിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ലൈബീരിയൻ പൗരനായ ജോഷ്വ ടോം ടർണറെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊച്ചിയിൽ പിടിയിലായ സ്റ്റാൻലി സൈമണുമായി ജോഷ്വ ടോം ടർണർ പലതവണ കൊച്ചിയിൽ എത്തി കൂടിക്കാഴ്ച നടത്തി. കേരളത്തിലും മയക്കുമരുന്ന് സ്വർണക്കടത്ത് ഇടപാടുകൾ നടന്നതായാണ് സൂചന. തട്ടിപ്പിലൂടെ നേടിയ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്നും കണ്ടെത്തി. കൊച്ചി കലൂരിൽ പ്രവർത്തിക്കുന്ന ലിബർട്ടാസ് ബ്ലോക്ക് ചെയിൻ ഡെവലെപ്മെന്റ് & ട്രെയിനിങ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപന ഉടമയായ സ്റ്റാൻലി സൈമൺ, ഭാര്യ സീനത്ത് സ്റ്റാൻലി, മകൾ ജെനിഫർ സ്റ്റാൻലി, ഡയറക്ടർമാരായ രമേശ് പി, പ്രശാന്ത് പി വി എന്നിവരുൾപ്പടെ ഏഴ് പേരെ പ്രതി ചേർത്താണ് എഫ് ഐ ആർ. 57 ലക്ഷം രൂപ നഷ്ടമായ പാലക്കാട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പ്രതികളുടെ പാകിസ്താൻ, യുഎഇ ബന്ധം കേന്ദ്ര അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിക്കുകയാണ്.
