ട്രാഫിക് സിഗ്നലുകളിലെ സമയം കുറയ്ക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ചൂടുകൂടുന്ന സാഹചര്യത്തിലാണ് നിർദേശം. കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാനും വൈദ്യുതി എത്തിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. ആശുപത്രികളിൽ മതിയായ ആൻ്റിവെനം കരുതാനും ഹീറ്റ് ആൻഡ് ബേൺ യൂണിറ്റുകൾ സജ്ജമാക്കാനും അദ്ദേഹം നിർദ്ദേശം നൽകി.
പൊതു ഇടങ്ങളിൽ വെള്ളം, ഒആർഎസ് എന്നിവ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൂര്യാഘാത പ്രഥമ ശുശ്രൂഷയും പൊതു ഇടങ്ങളിൽ വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകളും സജ്ജമാക്കും. മഴവെള്ള സംഭരണം ഉറപ്പാക്കും. അങ്കണവാടികളിലും സ്കൂളുകളിലുമടക്കം കൂൾ റൂഫുകൾ സ്ഥാപിക്കും. ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയൻ്റ് ആക്കും. ഇഴജന്തുക്കൾക്കെതിരെ ജാഗ്രത പാലിക്കണം എന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
മതിയായ ആൻറി വെനം ആശുപത്രികളിൽ ഉറപ്പാക്കണം. തദ്ദേശീയ സ്ഥാപനങ്ങളിൽ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിനായി ദുരന്ത നിവാരണ അതോറിറ്റിയെ ചുമതപ്പെടുത്തി പ്രത്യേക തുക അനുവദിക്കും. അമീബിക് മസ്തിഷ്ക ജ്വരം തടയാൻ പ്രത്യേക ക്യാംപെയ്ൻ നടത്താനും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. കടുത്ത വൈദ്യുത പ്രതിസന്ധി നേരിടുന്ന സാഹചര്യമാണെങ്കിലും പവർ കട്ടോ ലോഡ് ഷെഡിംഗോ ഉണ്ടാകുമെന്ന അറിയിപ്പോ തീരുമാനങ്ങളോ യോഗത്തിൽ എടുത്തിട്ടില്ല.
