പരാതി കേൾക്കാൻ സ്വതന്ത്ര സമിതി വേണമെന്ന അൻസിബയുടെ ആവശ്യം അംഗീകരിച്ചെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ അറിയിച്ചു. പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ഉൾപ്പെടുത്തി അഞ്ചംഗ സമിതിയാണ് രൂപീകരിച്ചതെന്നും ഇവരെ ഒഴിവാക്കി പ്രത്യേക പാനൽ ഉണ്ടാക്കാനാകില്ലെന്നും ശ്വേതമേനോൻ വ്യക്തമാക്കി.സംഘടനയിലെ ആഭ്യന്തര വിഷയങ്ങൾ പരസ്യചർച്ചയാക്കിയ സംഭവത്തിൽ അഞ്ച് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ശ്വേത മേനോൻ പറഞ്ഞു. സംഘടനയിലെ സംഭാഷണങ്ങൾ ചോർത്തിയെന്ന ആരോപണത്തിലും വിശദീകരണം തേടും. തന്റെ ഭാഗത്ത് നിന്നാണ് ഓഡിയോ പുറത്തുപോയതെന്ന് കുക്കു പരമേശ്വരൻ സമ്മതിച്ചതായും ശ്വേത പ്രതികരിച്ചു.
“മാധ്യമങ്ങൾക്ക് വിവരങ്ങൾ ആരാണ് ചോർത്തുന്നതെന്ന് എല്ലാവർക്കും അറിയാം. നിലവിലെ ഭരണസമിതി നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും ചർച്ചയാകുന്നില്ല. 502 അംഗങ്ങളുള്ള ചെറിയ സംഘടനയാണ് ‘അമ്മ’. വാർത്തകൾ ഏകപക്ഷീയമാകരുത്,” എന്നും ശ്വേത മേനോൻ പറഞ്ഞു.അതേസമയം, നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയതായും മതതീവ്രവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായുമാണ് അൻസിബയുടെ പരാതി.
‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ അൻസിബ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. സൈബർ ആക്രമണം, സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയ അധിക്ഷേപങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.വിഷയത്തിൽ വിശദീകരണം തേടി ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അൻസിബയെ വിളിപ്പിച്ചിരുന്നുവെങ്കിലും അവർ ഹാജരായില്ല. ടിനി ടോം, കുക്കു പരമേശ്വരൻ എന്നിവരുടേയും വിശദീകരണം കമ്മിറ്റി രേഖപ്പെടുത്തും.അതേസമയം, ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
