അമ്മയിൽ ചേരിപ്പോര് രൂക്ഷമായിരിക്കെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് വീണ്ടും പരാതി നൽകി ഓഫീസ് സ്റ്റാഫ് അതുല്യ.നീനാകുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ ഫോണ്‍ സംഭാഷണങ്ങളും ശബ്ദരേഖകളും അടക്കമാണ് പരാതി. തനിക്കെതിരെ ഗൂഢാലോചന നടത്തിയ സംഭവവും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതും ഉള്‍പ്പെടുത്തിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ജില്ലാ ലേബര്‍ ഓഫീസര്‍ക്കും അതുല്യ പരാതി നൽകിയത്.
തനിക്കെതിരെ അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരൻ നിർബന്ധിച്ചുവെന്നാണ് അതുല്യയുടെ ആരോപണം. ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരൻ വഴിവിട്ട ഇടപെടലുകൾ നടത്തിയതായും പരാതിയിൽ പറയുന്നു. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്.മുൻപ് തൊഴിൽ പീഡന പരാതി ഉയർന്നതിനെ തുടർന്ന് അതുല്യയെ ജനറൽ സെക്രട്ടറി പുറത്താക്കിയിരുന്നുവെങ്കിലും വിവാദം ശക്തമായതോടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇടപെട്ട് ജോലിയിൽ തിരിച്ചെടുത്തിരുന്നു.സംഘടനയിലേത് ആഭ്യന്തര പ്രശ്നമായതിനാൽ ഇടപെടാൻ ആകില്ലെന്ന് മന്ത്രി പിസി വിഷ്ണുനാഥ് വ്യക്തമാക്കി.
അതേസമയം,ലക്ഷ്മി പ്രിയയുടെ പരാതിയിൽ ഹിൽപാലസ് വനിതാ സെൽ പോലീസ് അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തുടർനടപടിക്കായി ഡിജിപിക്ക് നിർദേശം നൽകി. അൻസിബയുടെ പരാതിയിൽ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ വിഷയം പരിഹരിക്കാനാണ് നീക്കം.
