പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ വിലക്കയറ്റം തടയാൻ രാജ്യത്തെ ജനങ്ങൾക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ധന ഉപയോഗത്തിലടക്കം സ്വയം നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന വിവിധ മന്ത്രാലയങ്ങള്‍ ചർച്ച ചെയ്യും. ഇക്കാര്യത്തില്‍ ബോധവത്ക്കരണത്തിന് കൂടുതല്‍ നടപടികള്‍ വരുമെന്നാണ് സൂചന. ഞായറാഴ്ച ഹൈദരാബാദില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ധനം, രാസവളങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കാനും ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടത്. വിദേശനാണ്യം ലാഭിക്കാൻ അനാവശ്യമായ വിദേശയാത്രകള്‍ കുറയ്ക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
മധ്യപൂർവേഷ്യൻ സംഘർഷങ്ങള്‍ ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയും എണ്ണ വിപണിയെ തകിടം മറിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം നിയന്ത്രണ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. എന്നാൽ പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കാനുള്ള സാധ്യതകള്‍ ശക്തമാകുന്നു എന്നതിൻ്റെ സൂചനയായാണ് പ്രധാനമന്ത്രിയുടെ അസാധാരണ പ്രഖ്യാപനമെന്നാണ് വിദഗ്ധർ പറയുന്നത്.
മോദിയുടെ സ്വയം നിയന്ത്രണ നിർദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ബോധവത്കരണത്തിന് കൂടുതൽ നടപടികൾ വരും. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നിർദേശങ്ങൾ ഏറ്റെടുക്കും. ഭാഗിക ലോക്ക്ഡൗൺ ഒന്നും തത്കാലം പരിഗണനയിലില്ല.
അതേസമയം ഇന്ധന വില ഉയർത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. യുദ്ധസാഹചര്യത്തില്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ മോദി സർക്കാർ പരാജയപ്പെട്ടതിന്‍റെ തെളിവുകളാണ് പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ നിർദേശങ്ങളെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു. എക്സിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘സ്വർണം വാങ്ങരുത്, വിദേശപര്യടനങ്ങള്‍ വേണ്ട, കുറഞ്ഞ അളവില്‍ മാത്രം പെട്രോള്‍ വാങ്ങുക, വർക്ക് ഫ്രം ഹോം വീണ്ടും ശീലിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങള്‍ കേവലം ഉപദേശങ്ങള്‍ മാത്രമല്ല, മറിച്ച് ഈ സർക്കാരിന്‍റെ 12 വർഷത്തെ ഭരണപരാജയത്തിന്‍റെ തെളിവ് കൂടിയാണ്. സ്വന്തം കഴിവുകേടുകള്‍ മറച്ചുവെച്ചുകൊണ്ട് ജനങ്ങളുടെ മേല്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ കെട്ടിവെക്കുകയാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
