മഹാരാഷ്ട്രയിൽ നിരോധനം ഏർപ്പെടുത്തിയ ബൈക്ക് ടാക്സി സർവീസുകൾക്കെതിരെ കർശന നടപടിയുമായി സർക്കാർ. നിയമവിരുദ്ധമായി സർവീസ് നടത്തുന്ന ഓല (Ola), ഊബർ (Uber), റാപ്പിഡോ (Rapido) തുടങ്ങിയ ആപ്പുകൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സൈബർ ഡിപ്പാർട്ട്‌മെന്റ് ഗൂഗിളിനും ആപ്പിളിനും കത്ത് നൽകി. ട്രാൻസ്‌പോർട്ട് വകുപ്പിന്റെ സാധുവായ അനുമതികളോ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഈ പ്ലാറ്റ്‌ഫോമുകൾ വലിയ തോതിൽ സർവീസ് നടത്തുന്നതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഡ്രൈവർമാരുടെ പശ്ചാത്തല പരിശോധന, ഇൻഷുറൻസ് പരിരക്ഷ, വനിതാ സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര പ്രതികരണ സംവിധാനങ്ങൾ എന്നിവ ഇത്തരം ബൈക്ക് ടാക്സികളിൽ തികച്ചും അപൂർണമാണെന്നും ഇത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അധികൃതർ വ്യക്തമാക്കി.
അടുത്തിടെ ബൈക്ക് ടാക്സി അപകടത്തിൽ ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സൈബർ വിഭാഗം സൂചിപ്പിച്ചു. നിയമങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്ന കമ്പനികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഈ കമ്പനികളുടെ കാർ ഉൾപ്പെടെയുള്ള മറ്റ് സർവീസുകൾ പൂർണമായി നിരോധിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും, നിരോധനം അനധികൃത ബൈക്ക് ടാക്സികൾക്ക് മാത്രമാണെന്നും മഹാരാഷ്ട്ര ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വ്യക്തമാക്കി.
