ലിവിങ് ടുഗദർ ബന്ധത്തിൽ നിന്നും ഒരാൾ പിന്മാറുന്നത് ക്രിമിനൽ കുറ്റമല്ലെന്നും അത് സ്ത്രീപീഡനമായി കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മധ്യപ്രദേശ് സ്വദേശിനിയായ യുവതി നൽകിയ ഹർജിയിലാണ് നിരീക്ഷണം.
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും മർദിച്ചതായും ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. എന്നാൽ, 15 വർഷത്തോളം ഒരുമിച്ച് താമസിക്കുകയും ബന്ധത്തിൽ ഒരു കുട്ടി ഉണ്ടായിരിക്കുകയുമുള്ള സാഹചര്യത്തിൽ, വർഷങ്ങൾക്കുശേഷം ലൈംഗികാതിക്രമ ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ ഇത്തരത്തിലുള്ള ആരോപണം എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ലിവിങ് ബന്ധങ്ങളിൽ ഏത് സമയത്തും വേർപിരിയാൻ സാധ്യതയുണ്ടെന്നും അത് ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്നും നിരീക്ഷിച്ചു.
വിവാഹബന്ധമല്ലാത്തതിനാൽ നിയമപരമായ അവകാശങ്ങൾ പരിമിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹം നടന്നിരുന്നെങ്കിൽ സ്ത്രീക്ക് നിയമപരമായ കൂടുതൽ സംരക്ഷണം ലഭിക്കുമായിരുന്നു എന്നും വ്യക്തമാക്കി.
കേസിൽ കുട്ടിയുടെ ഭാവി പരിഗണിച്ച് മധ്യസ്ഥതയ്ക്ക് ശ്രമിക്കാനും ധനസഹായം ലഭ്യമാക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കാനുമാണ് കോടതി നിർദേശം.ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരെ അടങ്ങിയ രണ്ടംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.ഹർജി മേയ് 25ന് വീണ്ടും പരിഗണിക്കും.
