ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് സൂചന. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ 99 ശതമാനവും പൂർത്തിയായെന്നും അന്തിമ തീരുമാനത്തിലേക്ക് എത്താൻ ബാക്കി വെറും ഒരു ശതമാനം മാത്രമാണെന്നും യുഎസ് പ്രതിനിധി സെർജിയോ ഗോർ വ്യക്തമാക്കി.ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശേഷിക്കുന്ന വിഷയങ്ങൾ സാങ്കേതികവും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതുമാണെന്നും അവയും ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ അവസാനഘട്ട ചർച്ചകൾ തുടരുകയാണെന്നും കരാർ ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രഖ്യാപിക്കപ്പെടാനിടയുണ്ടെന്നും സൂചന നൽകി.
വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക, നിക്ഷേപം വർധിപ്പിക്കുക, വിപണി പ്രവേശനം എളുപ്പമാക്കുക, കയറ്റുമതി-ഇറക്കുമതി രംഗത്തെ തടസ്സങ്ങൾ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കരാർ രൂപപ്പെടുന്നത്. ഉൽപ്പാദനം, സാങ്കേതികവിദ്യ, കാർഷിക മേഖല, ഊർജം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും കരാർ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിന് പുതിയ ദിശ നൽകുന്നതായിരിക്കും ഈ കരാർ. ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ-യുഎസ് സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് പുതിയ പുരോഗതിയെ വിദഗ്ധർ കാണുന്നത്.
