അരനൂറ്റാണ്ടിലേറെ നീണ്ട സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ പാരിയത്തുകാവിലെ ഏഴ് കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ ദിനം. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടിരുന്ന കുടുംബങ്ങൾക്കായി സർക്കാർ നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ മന്ത്രി റോജി എം ജോൺ നിർവഹിച്ചു.
പാരിയത്തുകാവ് ഭൂമി തർക്കത്തിന് അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കോടതി നടപടികളുടെയും സമരങ്ങളുടെയും ഒടുവിലാണ് സർക്കാർ ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയത്. 1000 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് ഏഴ് വീടുകളും നിർമ്മിക്കുന്നത്. ഓരോ വീട്ടിലേക്കും മൂന്ന് മീറ്റർ വീതിയിലുള്ള പ്രവേശന വഴിയും ഭൂവുടമകളുടെ വസ്തുവുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് സംരക്ഷണ മതിലും ഒരുക്കും.
ഒരു വർഷത്തിനുള്ളിൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി റോജി എം ജോൺ അറിയിച്ചു.വർഷങ്ങളായുള്ള സമരത്തിന് ഒടുവിൽ തങ്ങൾ ആഗ്രഹിച്ച ഭൂമിയിൽ തന്നെ സ്വന്തം വീട് ലഭിക്കുമെന്ന സന്തോഷത്തിലാണ് കുടുംബങ്ങൾ. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും വകവയ്ക്കാതെ സമരത്തിന് നേതൃത്വം നൽകിയ പ്രദേശവാസികളും സർക്കാർ ഇടപെടലിനെ സ്വാഗതം ചെയ്തു.
